SPiCE most viewed videos in indulekha
 

Chandrika (2008 Januray 23)

ലീഡറുടെ വരയില്‍ ഇന്ദുലേഖ ഡോട്ട് കോം തുടങ്ങി *

തിരുവനന്തപുരം: ചിത്രകാരനാകാന്‍ വേണ്ടിയാണ്‌ ലീഡര്‍ കെ കരുണാകരന്‍ കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് വണ്ടി കയറിയത്. ചിത്രകാരനാകാന്‍ പറ്റിയില്ലെങ്കിലും ചിത്രകാരനാകാനുള്ള മോഹം ഇപ്പോഴും ലീഡറുടെ ഉള്ളിലുണ്ട്.

കാര്‍ട്ടൂണിസ്റ്റ് ടി കെ സുജിത്തിന്റെ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്‌ ചിത്രം വരച്ച് ലീഡര്‍ കെ കരുണാകരന്‍ തുടക്കം കുറിച്ചു. ബിഷപ്പ് ജോസഫ് മാര്‍ തോമസിന്റെ ചിത്രം വരച്ചാണ്‌ ലീഡര്‍ ഓണ്‍ലൈന്‍ പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്തത്. പത്തു സെക്കന്‍ഡു കൊണ്ട് ചടങ്ങിലുണ്ടായിരുന്ന ബിഷപ്പിനെ ലീഡര്‍ മനോഹരമായി വരച്ചു.

"ഉദ്ദേശിക്കുന്നതു പോലെ കൈ പോകുന്നില്ല," ലീഡര്‍ പരിഭവിച്ചു. "ഒരു കാലത്ത് നല്ല ചിത്രം വരച്ചതിന് ഗോള്‍ഡ് മെഡല്‍ നേടിയ ആളാണ്‌ ഞാന്‍. ഇപ്പോള്‍ സാധിക്കുന്നില്ല."

ഉദ്ഘാടനപ്രസംഗത്തില്‍ പണ്ഡിറ്റ്ജിയുടെ കാര്‍ട്ടൂണ്‍ ഭ്രമത്തേക്കുറിച്ച് പറയാനും ലീഡര്‍ മറന്നില്ല. കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പണ്ഡിറ്റ്ജി പറഞ്ഞ 'ഡോണ്ട് സ്‌പെയര്‍ മീ ശങ്കര്‍' എന്ന വചനം ലീഡര്‍ സദസ്സുമായി പങ്കു വച്ചു.

കേരളത്തിന്‌ അതിസമ്പന്നമായ കാര്‍ട്ടൂണിസ്റ്റ് പാരമ്പര്യമാണുള്ളതെന്നും അതിനാല്‍ മികച്ച കാര്‍ട്ടൂണുകള്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കാന്‍ സംസ്കാരികവകുപ്പ് ആലോചിക്കുന്നുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എം എ ബേബി പറഞ്ഞു.

മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ എക്സിബിഷനാണ് ഇന്ദുലേഖ ഡോട്ട് കോമില്‍ നടക്കുന്നത്. കേരള കൗമുദിയിലെ കാര്‍ട്ടൂണിസ്റ്റ് ടി കെ സുജിത്തിന്റെ കാര്‍ട്ടൂണിസ്റ്റ് ടി കെ സുജിത്തിന്റെ കാര്‍ട്ടൂണുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചടങ്ങില്‍ കേരള കൗമുദി ഡയറക്‌ടര്‍ എം എസ് രവി, മാനേജിങ്ങ് എഡിറ്റര്‍ ദീപു രവി, ഇന്ദുലേഖ ഡോട്ട് കോം എഡിറ്റര്‍ സ്വപ്ന, കേരള കൌമുദി എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോജോ, യൂണിറ്റ് ഹെഡ് പി പി ജയിംസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(Chandrika, 2008 January 23)
* (ഇന്ദുലേഖയിലെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം തുടങ്ങി എന്നതിനു പകരം ഇന്ദുലേഖ ഡോട്ട് കോം തുടങ്ങി എന്ന തെറ്റായ തലക്കെട്ടോടെയാണ് ഈ വാര്‍ത്ത ചന്ദ്രികയില്‍ വന്നത്.)
© 2008 indulekha media network | powered by blogger