Jayaram Speaks

വി.എം. വിനു സംവിധാനം ചെയ്യുന്ന സൂര്യനില്‍ ഹരിനാരായണന്‍ എന്ന ഗായകനെയാണ് ജയറാം അവതരിപ്പിക്കുന്നത്. സിനിമയിലെ കഥാപാത്രത്തെ പോലെ സംഗീതാരാധകനായ ജയറാം സ്വന്തം ജീവിതത്തില്‍ സംഗീതം ചെലുത്തിയ സ്വാധീനത്തെ കുറിച്ചു പറയുന്നു. തയാറാക്കിയത് ചിത്രഭൂമിയുടെ ബൈജു പി. സെന്‍.
“വീടിനടുത്ത അമ്പലങ്ങളില്‍ നിന്നു കേള്‍ക്കുന്ന കീര്‍ത്തനങ്ങള്‍... അതായിരുന്നു എന്റെ കുട്ടിക്കാലത്തെ പ്രഭാതങ്ങളിലും സന്ധ്യകളിലും നിറയുന്ന അന്തരീക്ഷം. അങ്ങനെ ചെറുപ്പകാലം മുതല്‍ സംഗീതവുമായി അറിഞ്ഞോ അറിയാതെയോ ഞാന്‍ അടുത്തു. ആ ബന്ധത്തില്‍ നിന്നാണ് പാട്ടു പഠിക്കാനും ചെണ്ടയും വയലിനും പഠിക്കാനും ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. അത്തരം ശ്രമങ്ങളെല്ലാം കുറച്ചു നാളുകള്‍ മാത്രമേ നീണ്ട് നിന്നുള്ളു. കാരണം വളരെ യാഥാസ്‌ഥിക കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. അക്കാലത്ത് ആ അന്തരീക്ഷത്തില്‍ നിന്ന് പുറത്തു പോയി അധികനാള്‍ പഠിക്കാന്‍ കഴിഞ്ഞില്ല.”
പിന്നീട് ആ ആഗ്രഹം എങ്ങനെ നിറവേറ്റി...?
യൌവനകാലത്ത് യേശുദാസിന്റെ കടുത്ത ആരാധകനായിരുന്നു. ദാസേട്ടന്റെ ഗാനങ്ങളുടെ കാസറ്റുകളും റിക്കാര്‍ഡുകളും ഞാന്‍ കളക്ട് ചെയ്‌ത് സൂക്ഷിക്കാറുണ്ട്. അതിനേക്കാള്‍ ഉപരി ദാസേട്ടന്‍ പാടിയ പാട്ടുകളുടെ പുസ്‌തകങ്ങളുടെ വന്‍ശേഖരം എന്റെ കയ്യിലുണ്ടായിരുന്നു. പിന്നീട് അവയെല്ലാം എങ്ങനെയോ നഷ്‌ടപ്പെട്ടു.
ദാസേട്ടനോടുള്ള ആ ആരാധനയാണോ പിന്നീട് അദ്ദേഹത്തിന്റെ ട്രൂപ്പിലെ അംഗമാക്കിയത്...?
ദാസേട്ടന്റെ ഗാനമേള ട്രൂപ്പില്‍ അംഗമാകാന്‍ കഴിഞ്ഞത് തികച്ചും യാദൃശ്ചികമായ സംഭവമാണ്. പാലക്കാട് ഗുരു ഓര്‍ക്കസ്‌ട്ര എന്നൊരു ഗാനമേള ട്രൂപ്പ് ഉണ്ടായിരുന്നു. അവരുടെ കൂടെ മിമിക്രി അവതരിപ്പിക്കാന്‍ ഇടയ്ക്കിടെ ഞാന്‍ പോകാറുണ്ട്. ആ ട്രൂപ്പിന്റെ വാര്‍ഷികത്തിന് മിമിക്രി അവതരിപ്പിക്കാന്‍ എന്നെ വിളിച്ചു. ദാസേട്ടന്‍ അവിടെ പ്രധാന അതിഥിയായി എത്തുന്നുണ്ടായിരുന്നു. ഞാന്‍ മിമിക്രി തുടങ്ങിയപ്പോഴാണ് ദാസേട്ടനും പ്രഭ ചേച്ചിയും വന്നത്. ഞാന്‍ മിമിക്രി നിര്‍ത്താന്‍ ഒരുങ്ങിയപ്പോള്‍ ദാസേട്ടന്‍ സമ്മതിച്ചില്ല. ആ അവസരം ഞാന്‍ ഉപയോഗപ്പെടുത്തി. അറിയാവുന്ന നമ്പറുകളെല്ലാം അവിടെ അലക്കി. പരിപാടി കഴിഞ്ഞ് ദാസേട്ടന്‍ സ്‌റ്റേജില്‍ കയറിവന്ന് എന്നെ കെട്ടിപ്പിടിച്ചു. ‘എന്റെ കൂടെ പരിപാടി അവതരിപ്പിക്കാന്‍ താത്‌പര്യമുണ്ടോ...? ഉണ്ടെങ്കില്‍ എന്റെ മാനേജര്‍ക്ക് നിന്റെ പേരും അഡ്രസും കൊടുക്കൂ...’എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു മുഹൂര്‍ത്തമായിരുന്നു അത്. അതിനു ശേഷം മുംബൈയിലെ ഷണ്മുഖാനന്ത ഓഡിറ്റോറിയത്തില്‍ ദാസേട്ടനൊപ്പം ആദ്യമായി പരിപാടി അവതരിപ്പിച്ചു. പിന്നീട് ദാസേട്ടന്‍ പാടിയ നിരവധി ഗാനങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. എന്റെ ജീവിതം സമ്മാനിച്ച വിസ്‌മയങ്ങള്‍.
ആദ്യമായി പാടി അഭിനയിച്ചത്.....?
രാജസേനന്റെ കഥാനായകനില്‍. ഞാനും ലളിതചേച്ചിയും ജനാര്‍ദനന്‍ ചേട്ടനും ഇന്ദ്രന്‍സും എല്ലാവരും പാടിയിട്ടുണ്ട്. പക്ഷേ അതിനെ വലിയൊരു പാട്ടിന്റെ ഗണത്തില്‍ പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ജയറാമും ഇളയരാജയുമായി നല്ല ബന്ധമാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ....?
ശരിയാണ്. പരസ്‌പരം ഇഷ്‌ടപ്പെടുന്ന കാര്യങ്ങള്‍ സംസാരിക്കുന്നവരാണ് കൂടുതല്‍ അടുക്കുന്നത്. അവര്‍ക്കിടയില്‍ ഒരു വേവ് ലെങ്ത് വരും. അങ്ങനെയൊരു ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. ആ ഒരു ബന്ധത്തില്‍ സത്യേട്ടന്റെ ‘മനസിനക്കരെ’യില്‍ ഞാനും രാജസാറും ചേര്‍ന്ന് ചെണ്ടയ്‌ക്കൊരു മുട്ട് എന്ന പാട്ടുപാടി റിക്കോര്‍ഡ് ചെയ്‌തിരുന്നു. പക്ഷേ അത് സത്യേട്ടന്റെ അഭിരുചിയില്‍ നിന്ന് മാറിപ്പോയപ്പോള്‍ ജയചന്ദ്രന്‍ പാടി.
ഇളയരാജയുമായുള്ള സൌഹൃദത്തില്‍ നിന്ന് വീണു കിട്ടിയ രസങ്ങള്‍..?
രാജസാര്‍ ഗായകനായി അറിയപ്പെട്ട നാടാണ് കേരളം. അത്തരമൊരു സംഭവം അദ്ദേഹം ഒരിക്കല്‍ പറഞ്ഞു:
1957-ല്‍ ഇടുക്കിയില്‍ ബൈ ഇലക്ഷന്‍ നടക്കുന്ന സമയം. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനര്‍ഥിയായി റോസമ്മ പുന്നൂസായിരുന്നു മത്സരിച്ചത്. ഇടുക്കിയിലെ തേയിലത്തോട്ടത്തില്‍ വിപ്ലവഗാനങ്ങള്‍ പാടി ഇലക്ഷന്‍ പ്രചാരണം നടത്താന്‍ രാജസാറിന്റെ ചേട്ടനാണ് എത്തിയത്. വിപ്ലവഗാനങ്ങള്‍ എഴുതി കമ്പോസ് ചെയ്ത് പാടി അവതരിപ്പിക്കണം. അതാണ് രീതി.
പ്രചാരണത്തിനിടയില്‍ കടുത്ത പനിയായി ചേട്ടന് മധുരയിലേക്ക് തിരിച്ചു പോകേണ്ടി വന്നു. അന്നു ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രാജാസാര്‍ ചേട്ടനു പകരം മൂന്നാറില്‍ എത്തി. ചേട്ടന്‍ പാടിയപ്പോള്‍ തോട്ടത്തിലിരുന്ന് പാട്ടു കേട്ടിരുന്നവര്‍ അനിയന്റെ പുതിയ ശബ്ദവും ഈണവും കേള്‍ക്കാന്‍ ജീപ്പിന്റെ ചുറ്റും കൂടി. ഗംഭീരപ്രചാരണം!
തിരഞ്ഞെടുപ്പില്‍ റോസമ്മ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇ എം എസ് നമ്പൂതിരിപ്പാട്, രണദിവെ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ റോസമ്മയ്ക്ക് സ്വീകരണം നല്‍കി. മാലയുമായി ഇ എം എസിനെ സ്വീകരിക്കാന്‍ വന്നപ്പോള്‍ അദ്ദേഹം തടഞ്ഞു. അദ്ദേഹം മൈക്കിനടുത്തേക്ക് വന്ന് സംസാരിച്ചു: “ഇലക്ഷന്‍ പ്രചാരണത്തിനിടയില്‍ ഒരു പയ്യന്‍ ജീപ്പിനു മുകളിലിരുന്ന് വിപ്ലവഗാനങ്ങള്‍ പാടുന്നത് ഞാന്‍ കണ്ടിരുന്നു. അവന്‍ ഈ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ ഈ സ്റ്റേജിലേക്ക് വരണം.”
നിക്കറിട്ട പയ്യന്‍ സ്റ്റേജിലേക്ക് കയറി വന്നു ഇ എം എസ് മാല പയ്യന്റെ കഴുത്തില്‍ അണിയിച്ചു: “എന്നാ പണ്ണറേ..?”
“ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു.”
“പഠിത്തം വേണ്ട.. ഇതാണ് നിന്റെ തൊഴില്‍.” അദ്ദേഹം പറഞ്ഞു.
ഇവിടെ നിന്നാണ് ഇളയരാജ മലയാളികളുടെ ഹൃദയത്തിലേക്ക് കയറാന്‍ തുടങ്ങുന്നത്., മനസ്സലിയിക്കുന്ന നിരവധി ഈണങ്ങളുമായി. ആ യാത്ര വിജയകരമായി ഇന്നും തുടരുന്നു; എന്റെ ചിത്രമായ സൂര്യന്‍ വരെ.

മൊഴിയറിവില്‍ നിന്ന്...
തേടിയെത്തുന്ന സിനിമകള്‍ ഏറെയും ഞാന്‍ ഉപേക്ഷിക്കുകയാണ്. ഒരേ സമയം സെലക്ടീവാകുകയും അതേസമയം സമ്പത്തികമായി നിലനില്‍ക്കുകയും ചെയ്യുന്നത് വലിയ പ്രയാസമാണ്.
- മീര ജാസ്‌മിന്‍
രാപകല്‍, തുറുപ്പുഗുലാന്‍, മായാവി തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി വിളിച്ചിരുന്നു. പക്ഷേ, മമ്മുക്കയുടെ നായികയാകുന്നത് ഏറ്റവും മികച്ച ചിത്രത്തിലൂടെ തന്നെയാകണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്.- കാവ്യ മാധവന്‍
RELATED PAGES
» Jayaram Gallery
» Interview with Ilaiyaraja
» Beyond The Screen
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME