INTERVIEW: Jayaram
photo: shankar sathyamoorthy

ചിത്രീകരണത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തോടൊപ്പം അല്പദിവസം ചെലവഴിക്കാന്‍ ചെന്നൈയില്‍ എത്തിയതായിരുന്നു ജയറാം. പി കെ രാധ ചിത്രഭുമിക്കു വേണ്ടി അദ്ദേഹവുമായി സംസാരിച്ചപ്പോള്‍.
ഓണത്തെ കുറിച്ച് ഇന്നും മനസില്‍ തങ്ങി നില്ക്കുന്ന ഓര്‍മകള്‍?
ഓണത്തെ കുറിച്ചുള്ള ഓര്‍മകളേക്കാള്‍ ആ ഓണക്കാലവും ഇന്നത്തെ ഓണവും തമ്മിലുള്ള അന്തരമാണ് ഞാന്‍ ഓര്‍ക്കുന്നത്. എല്ലാ ഓണക്കാലത്തും ഞാനെന്റെ കുടുംബത്തോടൊപ്പം തറവാട്ടില്‍ വന്നുപോകാന്‍ ശ്രദ്ധിക്കാറുണ്ട്. പണ്ട് എന്റെ ഗ്രാമത്തില്‍ തോടുകളും പാടങ്ങളും കുറ്റിക്കാടുകളും ഉണ്ടായിരുന്നു. ഓണക്കാലത്ത് അവിടെയെല്ലാം ഓടിനടന്ന് ഞങ്ങള്‍ പൂ പറിച്ചിരുന്നു. സ്‌കൂളില്‍ പോകുമ്പോള്‍ തോട്ടിലിറങ്ങി മീന്‍ പിടിച്ചിരുന്നു.
പുസ്തകം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഷര്‍ട്ടിനുള്ളില്‍ വച്ച് പൊതിഞ്ഞ് കെട്ടും. എന്നിട്ട് തോട്ടിലിറങ്ങി മീന്‍ പിടിക്കും. ആ മീനിനെ വീട്ടില്‍ കൊണ്ടു വന്ന് ഹോര്‍ലിക്സ് കുപ്പിയില്‍ ഇട്ടുവയ്ക്കും. അതു പോലെ ഓണത്തിന് നമ്മുടെ തോട്ടത്തില്‍ പൂക്കളുണ്ടെങ്കിലും അടുത്ത വീട്ടില്‍ കയറി പൂ മോഷ്‌ടിക്കുന്നത് ഒരു ഹരമായിരുന്നു.
അതു പോലെ മാങ്ങയും തേങ്ങയുമെല്ലാം എറിഞ്ഞു വീഴ്‌ത്തി തിന്നും. ഈ കഥകളൊക്കെ മക്കളോടു പറയുമ്പോള്‍ ‘അപ്പാ മോഷ്‌ടിക്കാറുണ്ടോ? ’എന്ന് അവര്‍ വികാരഭരിതരായി മറുചോദ്യം ചോദിക്കും. കൊണ്ടും കൊടുത്തും ഉള്ള ഗ്രാമാന്തരീക്ഷത്തിന്റെ രീതികള്‍ അവര്‍ക്ക് പരിചയമില്ലല്ലോ?
അതുപോലെ പുഴയും തോടും ഉണ്ടായിരുന്ന സ്ഥലത്ത് വലിയ പാര്‍പ്പിടസമുച്ചയങ്ങളാണ്. ഇവിടെ ഒരു തോടുണ്ടായിരുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ കുട്ടികള്‍ എന്നെ അത്ഭുതത്തോടെ നോക്കും.
അപ്പാ വെറുതെ പറയുകയാണ്. ഇവിടെ ഫ്ലാറ്റല്ലേ എന്നവര്‍ പറയും. ഞാന്‍ പറയുന്നതെല്ലാം അവരെ സംബന്ധിച്ച് കെട്ടുകഥകളാണ്. അതുപോലെ പണ്ട് ഓരോ ഗ്രാമത്തിലും ചെറിയ ക്ലബുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഒരു ക്ലബ്. അവിടത്തെ പ്രധാന കലാപരിപാടി നാടകമായിരുന്നു. ഓണത്തിന് സ്ഥിരമായി നാടകം കളിക്കും. നായകന്‍ പതിവായി ഞാന്‍ തന്നെ. എനിക്കന്ന് 14-15 വയസ്. ഒരു മാസം മുമ്പേ തുടങ്ങും റിഹേഴ്സല്‍. എന്നാല്‍ അരങ്ങേറ്റത്തിന്റെ തലേദിവസമായിരിക്കും നടിയുടെ വരവ് . അന്ന് റിഹേഴ്സലില്‍ എല്ലാവരും തകര്‍ത്തഭിനയിക്കും.
ഇതിലെ ഏറ്റവും വലിയ തമാശ എന്താണെന്നാല്‍ ഈ നടിക്ക് ഏകദേശം എന്റെ അമ്മയുടെ പ്രായം വരും. ഇന്നും ക്ലബുകള്‍ ഉണ്ട്. പക്ഷേ ഇത്തരം ക്ലബുകള്‍ ഇല്ല. അതെല്ലാം വലിയ പണക്കാര്‍ക്കു വേണ്ടിയുള്ളതാണ്. അവിടെ ആഘോഷങ്ങളുടെ നിലവാരവും മാറി.
ഇന്നത്തെ എന്റെ ഓണം കുട്ടികളോടൊപ്പം ഇല്ലാത്ത ഓണക്കഥകള്‍ ഉണ്ടാക്കി പറഞ്ഞ് ആഘോഷിക്കുന്ന ഓണമാണ്. അന്നത്തെ നിഷ്കളങ്കമായ ഓണമല്ല. ഇന്നെല്ലാം അല്പം ആര്‍ട്ടിഫിഷ്യലാണ്. എങ്കിലും എന്റെ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഓണത്തിന് അതിന്റേതായ സന്തോഷമുണ്ട്.
അപരനില്‍ തുടങ്ങി സൂര്യനില്‍ എത്തി നില്‍ക്കുന്ന ജയറാം എന്ന നടനെ എങ്ങനെ സ്വയം വിലയിരുത്തുന്നു?
അന്ന് നല്ല തിരക്കഥയും സിനിമയെ സ്നേഹിക്കുന്ന നിര്‍മാതാക്കളും ഉണ്ടായിരുന്നു. ഭരതന്‍, പദ്മരാജന്‍, കെ.ജി ജോര്‍ജ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ കലാമൂല്യത്തിലും കച്ചവടമൂല്യത്തിലും മുന്നില്‍ നില്‍ക്കുന്നവയാണ്. ആ കാലഘട്ടത്തില്‍ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകും. എന്നാല്‍ പഴയതു മാത്രം നല്ലത്. പുതിയത് ചീത്ത എന്നു പറഞ്ഞിരുന്നിട്ട് കാര്യമില്ല. അന്യഭാഷാ ചിത്രങ്ങളുടെ സ്വാധീനം നമ്മുടെ പ്രേക്ഷകന്റെ അഭിരുചിയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് കഥയേക്കാള്‍ ഒരു സിറ്റുവേഷനെ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ നോക്കുന്നത്. ഇന്‍ഡസ്‌ട്രി ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ അതതു കാലത്തെ കഥാപാത്രങ്ങളില്‍ പ്രതിഫലിക്കുന്നുവെന്ന് മാത്രം.
മലയാളതാരങ്ങള്‍ക്ക് അന്യഭാഷാ താരങ്ങളെ അപേക്ഷിച്ച് ഗ്രൂമിങ്ങിന്റെ കാര്യത്തില്‍ വളരെ പിറകിലാണെന്ന ഒരഭിപ്രായം ഉയര്‍ന്നു വരുന്നുണ്ട്. ഇതേക്കുറിച്ച്?
അന്യഭാഷാ ചിത്രങ്ങള്‍ കൈയടിച്ച് സ്വീകരിക്കും. എന്നാല്‍ മലയാള താരങ്ങള്‍ അതുപോലെ ചെയ്‌താല്‍ ജനം സ്വീകരിക്കില്ല. ഞങ്ങളില്‍ നിന്നും അവര്‍ അതല്ല പ്രതീക്ഷിക്കുന്നത്. നമ്മുടെ സിനിമ ആവശ്യപ്പെടുന്ന രീതിയിലാണ് ഇവിടത്തെ താരങ്ങള്‍ ഗ്രൂം ചെയ്യപ്പെടുന്നത്. മലയാള സിനിമ കൂടുതല്‍ റിയലിസ്റ്റിക്കാണ്. അതുകൊണ്ട് റിയല്‍ ലൈഫ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വേണ്ട ശരീരഭാഷയും വേഷവിധാനങ്ങളും മാത്രമേ നമ്മുക്കു വേണ്ടൂ. എന്നാല്‍ അന്യഭാഷാചിത്രങ്ങളിലൂടെ ഒരു മെട്രോകള്‍ച്ചറിന്റെ അധിനിവേശം നമ്മുടെ പ്രേക്ഷകരുടെ അഭിരുചിയെ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു. അപ്പോള്‍ അതനുസരിച്ച് ഞാനുള്‍പ്പടെയുള്ള നടീനടന്മാര്‍ മാറേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
ജയറാം എന്ന നടനില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്?
തൊട്ടടുത്ത വീട്ടിലെ ഒരാള്‍ എന്ന രീതിയിലുള്ള കഥാപാത്രങ്ങളെയാണ് എന്നില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ആ പഴയ പ്രണയകാലത്തെ കുറിച്ച്?
പഴയ പ്രണയകാലമല്ല. അതിനേക്കാള്‍ തീവ്രതയോടെ ഞങ്ങളിന്നും പ്രണയിച്ചു കൊണ്ടിരിക്കുകയാണ്.
ഇത് അംഗീകാരമുള്ള പ്രണയം. എന്നാല്‍ അന്നത്തേത് അംഗീകാരമില്ലാത്ത ടെന്‍ഷന്‍ പ്രണയം. അതിനെക്കുറിച്ചാണ് ചോദ്യം.
അഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ തീവ്രമായി പ്രണയിച്ചു. ഞങ്ങളുടെ പ്രണയത്തിന്റെ ആഴം കൂടുന്നതനുസരിച്ച് വീട്ടുകാരുടെ എതിര്‍പ്പ് കൂടി. പാര്‍വതിയുടെ അമ്മയായിരുന്നു ഞങ്ങളുടെ പ്രണയത്തിന്റെ മുഖ്യശത്രു. അന്നെനിക്കവരോട് ഭയങ്കര ദേഷ്യം തോന്നിയിട്ടുണ്ട്. അവരുടെ ആ കരുതലിനെക്കുറിച്ച് ഞാന്‍ ശരിക്കും തിരിച്ചറിയുന്നത് ഞങ്ങള്‍ക്കൊരു മോളുണ്ടായതിനു ശേഷമാണ്. ഞങ്ങളുടെ മകളുടെ പിറകെ നടക്കുന്ന ഒരുത്തനെ തീര്‍ച്ചയായും അശ്വതി അംഗീകരിക്കില്ല.
റിയല്‍ ലൈഫ് പ്രണയത്തിനു സമാനമായ റീല്‍ ലൈഫ് പ്രണയം?
ശുഭയാത്ര എന്ന സിനിമയുടെ പ്രമേയം ഞങ്ങളുടേതിനോട് വളരെ അടുത്തു നില്‍ക്കുന്നതാണ്. വിവാഹിതരാണെങ്കിലും ഒന്നു കാണാനോ സംസാരിക്കാനോ കഴിയാതെ. അതു തന്നെയായിരുന്നു റിയല്‍ ലൈഫില്‍ ഞങ്ങളുടെ അവസ്ഥ. അന്ന് ഞങ്ങള്‍ തീവ്രപ്രണയത്തിലുമായിരുന്നു.
മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളെ കുറിച്ച്?
വളരെ നല്ലതാണ്. കൂടുതല്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയും മുഹൂര്‍ത്തങ്ങളെയും സൃഷ്‌ടിക്കാന്‍ കഴിയും. അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ തീര്‍ച്ചയായും എനിക്കിഷ്‌ടമാണ്.

മൊഴിയമ്പില്‍ നിന്ന്..
ഒരിക്കല്‍ ഫിലിംഫെയറിലെ മമ്മുക്കയുടെ വിശദമായ ഒരു അഭിമുഖത്തില്‍, മലയാളത്തില്‍ ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന ചോദ്യത്തിന് ജയറാം എന്നാണ് മറുപടി പറഞ്ഞത്.
- ജയറാം
വികടസരസ്വതി വിളയാടിയതാവും!ആനയുടെ ഭീമന്‍കാലില്‍ തോട്ടി വച്ചിട്ട് പാപ്പാന്‍ പോകുന്ന പോലെയാണ് എന്റെ സിനിമകളിലെ പാട്ടുകള്‍. ജനം അവിടെ ഇരുന്നുകൊള്ളും.
- ബാലചന്ദ്രമേനോന്‍
അതിനിപ്പോള്‍ ഇരിക്കാന്‍ ജനമുണ്ടെങ്കിലല്ലേ!RELATED PAGES
» Jayaram Colection
» Other Interviews
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME