INTERVIEW: Sreenivasan

ചെന്നൈ നഗരത്തോടു വിട പറഞ്ഞ് ശ്രീനിവാസന്‍ വീണ്ടും തന്റെ പഴയ ലാവണമായ തിരുവനന്തപുരത്ത് എത്തുകയാണ്. ആ പട്ടണപ്രവേശത്തിന്റെ വിശേഷങ്ങള്‍ ബി. ജയചന്ദ്രന്‍ എഴുതുന്നു.
അപ്പാര്‍ട്ടുമെന്റിന്റെ വാതില്‍ അടച്ചു. അകത്ത് വിശാലമായ ഹാളില്‍ നല്ല തണുപ്പ്. കഴിഞ്ഞ രാത്രി കനത്ത മഴയായിരുന്നു. ശ്രീനിവാസന്‍ ഒരു സിഗരറ്റ് കത്തിച്ചു. ഇവിടെ ശ്രീനിവാസന്‍ ഭര്‍ത്താവാണ്, അച്ഛനാണ്, ഗൃഹനാഥനാണ്..
നനഞ്ഞു കുതിര്‍ന്ന നഗരം. വെള്ളക്കെട്ട് നിറഞ്ഞ തമ്പാനൂരും കിഴക്കേകോട്ടയും പഴവങ്ങാടിയും - തിരുവനന്തപുരം നഗരത്തിന്റെ ഈ മുഖം ശ്രീനിവാസന് അന്യമല്ല; ഈ നഗരത്തില്‍ നവാതിഥിയുമല്ല. പക്ഷേ, ഈ മഴക്കാലത്ത് അനന്തപുരിയില്‍ താമസത്തിനെത്തിയ വിമല ടീച്ചര്‍ക്കും വിനീതിനും ധ്യാന്‍ എന്ന പ്രത്യേക പേരുകാരനും ഈ നഗരം പരിചയമാകുന്നതേയുള്ളു. (“ഹോക്കി മാന്ത്രികനായിരുന്ന ധ്യാന്‍ ചന്ദ് - ആ പേരില്‍ നിന്ന് ‘ചന്ദ് ’ ഞാന്‍ വെട്ടി മാറ്റി.” ഇളയ മകന്റെ അപൂര്‍വമായ പേരിന്റെ രഹസ്യം ശ്രീനിവാസന്‍ വിശദീകരിച്ചു.)
പാട്യം ഗ്രാമവും കൂത്തുപറമ്പ് എന്ന ചെറുപട്ടണവും വിട്ട് മദിരാശിയെന്ന മഹാനഗരത്തില്‍ ശ്രീനിവാസന്‍ എത്തുന്നത് 1975-ലാണ്. ശേഷം ചരിത്രം. 1982-ല്‍ ‘മദിരാശി എന്ന അതിനിഗൂഢമായ പട്ടണത്തില്‍ നിന്ന് ’ ശ്രീനിവാസന്‍ വിടവാങ്ങി.
ഇപ്പോള്‍ താമസത്തിനെത്തിയ തിരുവനന്തപുരത്തെ തൈക്കാട് റോയല്‍ പാം അപാര്‍ട്ട്‌മെന്റിലിരുന്ന് ശ്രീനിവാസന്‍ പറയുന്നു: “മദിരാശി എനിക്കിഷ്ടപ്പെട്ട സ്ഥലമാണ്. നമ്മുടെ മോശം സമയവും അനുഭവവും അതേപോലെ നല്ല കാലവും സമ്മാനിച്ച സ്ഥലമാണത്. മോശം കാലാവസ്ഥയും നല്ല കാലാവസ്ഥയും ഓരോ സ്ഥലത്തും ഉണ്ടാകുമല്ലോ. 82-ല്‍ മദിരാശി വിട്ട ഞാന്‍ പിന്നെ കൂടുതലും കേരളത്തിലായിരുന്നു. പ്രിയദര്‍ശന്റെ സിനിമകളുമായി ബന്ധപ്പെട്ടപ്പോള്‍ തിരുവനന്തപുരവുമായും കൂടുതല്‍ അടുത്തു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് 2000-ത്തിലാണ് മദ്രാസില്‍ കുടുംബസമേതം താമസം തുടങ്ങുന്നത്. അതിനൊരു കാരണമുണ്ട്. സ്കൂള്‍ യുവജനോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ വിനീതിന് ഒന്നാം സ്ഥാനം കിട്ടി. അങ്ങനെ അവന് നാട്ടില്‍ ചില സ്റ്റേജ് പരിപാടികളുമായി. അതു പഠിത്തത്തെ ബാധിക്കുമെന്ന് തോന്നിയപ്പോള്‍, ഞാന്‍ അവനെ മദ്രാസിലേക്കു കൊണ്ടുപോവുകയായിരുന്നു.”
ഉത്തരവാദിത്തമുള്ള ഒരച്ഛന്റെ ഗൌരവം ശ്രീനിവാസന്റെ മുഖത്ത്. അദ്ദേഹം തുടരുന്നു: “ടീച്ചര്‍ സ്കൂളില്‍ നിന്ന് നീണ്ട അവധി എടുത്തു. ഏഴാം ക്ലാസിലായിരുന്ന ഇളയ മകന്റെ പഠിത്തവും പിന്നെ മദിരാശിയിലായി. പ്ലസ് ടുവും എന്‍ജിനീയറിങ്ങും കഴിഞ്ഞാണ് വിനീത് സംഗീതത്തില്‍ സജീവമാകുന്നത്.”
“ഇളയ മകന്‍ ധ്യാന്‍ ഏഴു മുതല്‍ പ്ലസ് ടു വരെ മദിരാശിയിലാണല്ലോ പഠിച്ചത്. അവിടെത്തന്നെ തുടരാമായിരുന്നു. പക്ഷേ, അവന്‍ ഒരു ടിപ്പിക്കല്‍ തമിഴനായി മാറുന്നോ എന്നൊരു സംശയം. സത്യത്തില്‍ ആ തോന്നലാണ് കേരളത്തിലേക്കുള്ള ഈ കൂടുമാറലിന്റെ പ്രധാന കാരണം. നമ്മുടെ ഭാഷയും സംസ്കാരവും ജീവിതവും അടിസ്ഥാനപരമായി അറിഞ്ഞില്ലെങ്കില്‍ പിന്നെന്തു മലയാളി? ആദ്യം എറണാകുളമാണ് ഉദ്ദേശിച്ചത്. അവിടെ ഒരു ഫ്ലാറ്റ് ശരിയാക്കിയതുമാണ്. പക്ഷേ, ചില സുഹൃത്തുക്കളുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി തീരുമാനം മാറ്റുകയായിരുന്നു. ധ്യാന്‍ തിരുവനന്തപുരത്ത് ഒരു എന്‍ജിനീയറിങ് കോളജില്‍ ചേരുകയാണ്.”
അകത്തേ മുറിയില്‍ നിന്നും കുളി കഴിഞ്ഞ് വിനീത് ഹാളിലേക്കു വന്നു: “ഇന്നലെ മദ്രാസില്‍ ഒരു കാസറ്റിന്റെ റെക്കോഡിങ് ഉണ്ടായിരുന്നു. അതുകഴിഞ്ഞ് രാത്രിയാണ് ഞാനിവിടെ എത്തിയത്. ഈ അപാര്‍ട്മെന്റും പരിസരവുമൊന്നും ശരിക്കു കണ്ടതു പോലുമില്ല.”
മലയാളത്തില്‍ തിരക്കേറി വരുന്ന യുവഗായകന്‍ പക്ഷേ, തിരുവനന്തപുരത്തേക്കില്ല. “ഞാന്‍ ഉടനേ മദ്രാസ് വിടുന്നില്ല. അവിടെ ഒരു ചെറിയ ഫ്ലാറ്റിലേക്ക് മാറി. കെ എസ് എഫ് ഇ യ്ക്കു വേണ്ടി നിര്‍മിക്കുന്ന ഒരു ആഡ് ഫിലിമില്‍ അഭിനയിക്കാനാണ് ഞാന്‍ വന്നത്. കോവളത്താണ് ഷൂട്ടിങ്. അച്ഛനും അഭിനയിക്കുന്നുണ്ട്.”
വിനീത് ഇതു പറയുമ്പോള്‍, വിമലടീച്ചര്‍ നാണംകുണുങ്ങിയായ ഒരു പയ്യനേയും കൂട്ടി വന്നു. “ഇതാണ് ധ്യാന്‍.” ശ്രീനിവാസന്‍ പറഞ്ഞു.
കുടുംബചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞു:“ടീച്ചര്‍ക്ക് ഇതൊക്കെ വലിയ സന്തോഷമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് ഫോട്ടോയില്‍ കുറച്ച് സ്നേഹവും ആഹ്ലാദവും ഒക്കെയാകാം. ഫോട്ടോയില്‍ മാത്രമല്ല കേട്ടോ.”

അറബിക്കഥയുടെ വിജയം
“സമകാലീന രാഷ്ട്രീയ സംഭവങ്ങളുമായി എങ്ങനെയോ വന്നു ഭവിച്ച ചില സാദൃശ്യങ്ങള്‍ ഈ ചിത്രത്തിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്. പക്ഷേ, ബോധപൂര്‍വം ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. പ്രേക്ഷകര്‍ പലതും ചിത്രത്തിലേക്ക് ആരോപിച്ച് സ്വയം വ്യാഖ്യാനിക്കുകയാണ്. ഞാന്‍ അഭിനയിച്ച സിനിമ പല തലങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്.” ശ്രീനിവാസന്‍ പറഞ്ഞു.
RELATED PAGES
» Sreenivasan Collection
» Other Interviews
» Movie Page Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME