Pablo Neruda and RAIN
Excerpts from Pablo Neruda's autobiography, Nerudayute Ormakkurippukal, translated into Malayalam by Guru Nitya Chaithanya Yati and published by Green Books, Thrissur, Kerala.HOW TO BUY THIS BOOK
കുഞ്ഞുന്നാളിലെ ഓര്‍മയില്‍ ഏറ്റവും മുന്തി നില്‍ക്കുന്നത് അന്നത്തെ മഴയാണ്. തെക്കന്‍ കാറ്റില്‍ വീശിയടിച്ചു വരുന്ന പെരുമഴ. ആകാശത്തു നിന്ന് കുടമെടുത്ത് കമഴ്ത്തിയതുപോലെ. സ്വര്‍ഗം പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടം പോലെയാണ് ചിലിയന്‍ മഴ. കേപ്‌ഹോണ്‍ മുതല്‍ പടിഞ്ഞാറേ അതിര്‍ത്തി വരെ ഒരേയൊരു പേമാരി തന്നെ.എന്റെ രാജ്യത്തിന്റെ ഈ അതിര്‍ത്തിപ്രദേശത്തെയാണല്ലോ ‘കാട്ടുപടിഞ്ഞാറ്‘ എന്നു വിളിക്കുന്നത്. അവിടെയാണ് ഞാനാദ്യമായി ജീവന്റെ പ്രതിഭാസത്തെ കാണുന്നത്. ഈ മണ്ണിലും പ്രകൃതിയിലും കവിതയിലുമൊക്കെ.
ഞാന്‍ ഒത്തിരിയൊത്തിരി യാത്ര ചെയ്തു. അന്നൊക്കെ ആ മഴയില്‍ പ്രകടമായിരുന്ന കലാപകലയൊന്നും പിന്നെ അത്ര ശക്തമല്ലാതെയായി. അല്ല, ഞാനെന്റെ നാട്ടിലെ പഴൌഅ കഥ ഓര്‍മിച്ചു പറയുകയാണ്. ഇപ്പോള്‍ അതെല്ലാം നാമാവശേഷമായെന്നു പറയാം.
എത്ര തകര്‍ത്തു പിടിച്ചാണ് മഴ അന്നൊക്കെ പെയ്തിരുന്നത്! ചിലപ്പോള്‍ പെരുമഴ വന്നാല്‍ ഒരു മാസം നീണ്ടു നില്‍ക്കും. ആ വര്‍ഷം മുഴുവന്‍ തോരാതെ പെയ്യാനും മതി. നൂലു പോലെയുള്ള മഴ. ചിലപ്പോള്‍ തോന്നും ആകശത്തു നിന്ന് കണ്ണാടിസൂചി പെയ്യുകയാണെന്ന്. അത് പുരപ്പുറത്തു വീണ് ഒടിയുന്നതുപോലെ. ചിലപ്പോള്‍ പാറി വരുന്നത് ജനാലയുടെ നേര്‍ക്കാണ്. വെണ്മയുള്ള തിരമാലകള്‍ അടിച്ചു കയറി വരുന്നതുപോലെ. ശീതകാലത്ത്, തിളച്ചു മറിയുന്ന കടലില്‍ കിടക്കുന്ന കപ്പല്‍ എങ്ങനെയാണോ നിലയുറപ്പിക്കാന്‍ പൊരുതുന്നത്, അതുപോലെയാണ് ഓരോ വീടിന്റെയും സ്ഥിതി.
തെക്കേ അമേരിക്കയിലെ കോച്ചി വലിക്കുന്ന ഈ തണുത്ത മഴ ഗര്‍ജനം പെയ്തു വരുന്ന ചൂടുമഴ പോലെയല്ല. ചൂടുമഴ ചാട്ടവാറു കൊണ്ടടിക്കുന്നതുപോലെ സീല്‍ക്കാരം ചെയ്ത് ഒറ്റയടിക്കു പെയ്തു തീര്‍ന്നിട്ട് ആകാശത്തെ പിന്നെയും ശുദ്ധനീലമാക്കിയിട്ടു പോകും. എന്നാല്‍, ഈ തെക്കന്‍മഴ അങ്ങനെയല്ല. അതു വലിയൊരു ക്ഷമാമൂര്‍ത്തിയെപ്പോലെയാണ്. ചാരനിറത്തിലുള്ള ചവുണ്ട ആകാശത്തു നിന്ന് അവസാനമില്ലാതെ പെയ്തുകൊണ്ടിരിക്കും.
ഒരിക്കലില്ലേ, പെരുമഴയത്ത് ജനലില്‍ ഞാന്‍ കൂടി നോക്കുമ്പോള്‍ എന്താണ് കണ്ടതെന്നറിയാമോ? തെരുവു മുഴുവനും കൂടി അഴുക്കുകുന്നായി മാറിയിരിക്കുന്നു. അവിടെ റോഡിന്റെ നടുവില്‍ ഒരു കാളവണ്ടി ചെളിയില്‍ പുതഞ്ഞിരിക്കുന്നു. വണ്ടിക്കാരനാണെങ്കില്‍ പാവത്താന്‍. അവന്‍ ഒരു കരിമ്പടം പുതച്ചിട്ടുണ്ട്. അവന്‍ നിരാശ കൊണ്ട് കലി തുള്ളുകയാണ്. രണ്ടു കാളകളുടെയും പുറത്ത് അവന്‍ അടിയോടടി. അതുങ്ങളെന്തു ചെയ്യാനാ. വലിച്ചാല്‍ വണ്ടി നീങ്ങണ്ടേ? പാവം കാളകള്‍.
മഴയാണെന്നു വിചാരിച്ച് പള്ളിക്കൂടത്തില്‍ പോകാതെ പറ്റുമോ? ഇന്നത്തെപ്പോലെ റോഡിന്റെ വശങ്ങളിലൊന്നും കല്ലു പാക്കിയിട്ടില്ല. ചെളിയില്‍ ചവിട്ടാതിരിക്കണമെങ്കില്‍ അവിടെയും ഇവിടെയും പൊങ്ങി നില്‍ക്കുന്ന ഒരു കല്ലില്‍ നിന്നു വേറൊരു കല്ലിലേക്കു ചാടിച്ചാടി വേണം പോകാന്‍. ഒന്നോര്‍ത്തു നോക്കൂ; ആ പെരുമഴയത്ത്, ആ കൊടിയ തണുപ്പില്‍! കാറ്റാണെങ്കില്‍ മഹാകുസൃതി. അത് ഊക്കോടെ വന്ന് ഞങ്ങളുടെ കുഞ്ഞിക്കൈകളില്‍ നിന്ന് കുടയും വലിച്ചു പിഴുതുകൊണ്ട് പൊയ്ക്കളയും. മഴക്കോട്ടിടാമെന്നു വച്ചാല്‍ അതു കിട്ടണ്ടേ. അതിനു തീവിലയാണ്. കൈയില്‍ ഉറയിട്ടു നടക്കുന്നത് എനിക്കിഷ്ടമല്ല. മഴയത്തി ഷൂവെല്ലാം കുതിര്‍ന്നു വീര്‍ക്കും. ഇപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്, വീട്ടിലെ പെണ്ണുങ്ങളുടെ അടിവസ്‌ത്രങ്ങള്‍ ഉണക്കാനിടുന്നിടത്ത് തൂക്കിയിട്ടിരിക്കുന്ന ഞങ്ങളുടെ കാലുറകള്‍. കാലില്‍ നിന്ന് ഊരിയിട്ട കൊച്ചു കൊച്ചു ഷൂ കണ്ടാല്‍ അതെല്ലാം പിള്ളേര്‍ക്കു കളിക്കാനുള്ള് പാവക്കാറുകളാണെന്നു തോന്നും. അതില്‍ നിന്നെല്ലാം ആവി പറക്കും.
COPYRIGHTED MATERIAL
RALATED PAGE
1. Nerudayute Ormakkurippukal



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME