share your memoirs at SPiCE
 

“എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?”

- ആര്‍. രാധാകൃഷ്‌ണന്‍, പാലക്കാട്‍
ഷാലിമാര്‍ സ്റ്റേഷനില്‍ നിന്നാണ്‌ കേരളത്തിലേക്കുള്ള ഗുരുദേവ്‌ എക്സ്പ്രസ്‌ പുറപ്പെടുന്നത്‌. ഷാലിമാര്‍-നാഗര്‍കോവില്‍ ട്രെയിന്‍ നമ്പര്‍ 2660. ഹൗറാ സ്റ്റേഷനില്‍ നിന്നും അല്‍പം മാറി സ്ഥിതിചെയ്യുന്ന സ്റ്റേഷനാണ്‌ ഷാലിമാര്‍; മുംബൈയും കുര്‍ളയും പോലെ. (ഈ ഗുരുദേവ്, ബംഗാളികള്‍ക്ക് ഗുരുദേവായ ടഗോറാണോ ശ്രീനാരായണഗുരുവാണോ എന്ന തര്‍ക്കം മറക്കാറായിട്ടില്ല.)

രാത്രി ഷാലിമാര്‍ സ്റ്റേഷനില്‍ നിന്ന് നാട്ടിലേക്ക്‌ പുറപ്പെട്ട ഞാന്‍ സീറ്റും ബര്‍ത്തും കണ്ടുപിടിച്ച്‌ ഇരിപ്പുറപ്പിച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ കല്‍ക്കട്ടയില്‍ നഴ്സിംഗിനു പഠിക്കുന്ന ചെട്ടികുളങ്ങരക്കാരിയും അവളുടെ ചെറിയച്ഛനും എന്റെ മുന്നിലെ സീറ്റില്‍ ബര്‍ത്തുകള്‍ പങ്കിട്ടു.
രണ്ടു ദിവസത്തെ സഹയാത്രികരില്‍ മൂന്നു പേരും കൂടി വരാനുണ്ട്. അപ്പോഴാണ് ഒരു ചെറു ജനക്കൂട്ടം പുറത്ത്‌ പ്ലാറ്റ്‌ ഫോമില്‍ കണ്ടത്‌. ബംഗാളിയിലാണ്‌ സംസാരം. ഒന്നു രണ്ടു സ്ത്രീകള്‍ കരയുന്നുണ്ട്‌. ഒരാള്‍ വലിയ ചുറുചുറുക്കോടെ നടക്കുന്നുണ്ട്‌. പിന്നെയുള്ള രണ്ടുപേര്‍ മൗനത്തിലും.

അപ്പോള്‍ മുന്നിലിരുന്ന മലയാളി പറഞ്ഞു: “ഞാന്‍ ചാര്‍ട്ട്‌ നോക്കിയിരുന്നു; ഇനിയുള്ള മൂന്നുപേര്‍ കാട്‌പാടി സ്റ്റേഷനിലാ ഇറങ്ങുന്നത്‌. മൂന്നും ബംഗാളി പേരുകളാ. ഇവരിലാരെങ്കിലും ആയിരിക്കും.” അതിനിടെ ചുറുചുറുക്കായി നടക്കുന്ന തടിയന്‍ ബംഗാളി ഞങ്ങളുടെ അടുക്കല്‍ വന്ന് പേര്‌ പറഞ്ഞു സ്വയം പരിചയപ്പെടുത്തി എന്റെ കൈ പിടിച്ചു കുലുക്കാന്‍ തുടങ്ങി. കൈ കുലുക്കുന്നതോടൊപ്പം അയാള്‍ ബംഗാളിയില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. വലിയ രാജ്യാന്തര ഉച്ചകോടികളും മറ്റും നടക്കുമ്പോള്‍ അതിലെ ഡെലിഗേറ്റുകള്‍ അനന്തമായി നീണ്ടു പോകുമോ എന്ന് തോന്നിപ്പിക്കുന്ന ഹാന്റ്‌ ഷേക്കുകള്‍ കൈമാറുന്നത് ടി വിയില്‍ കണ്ടിട്ടില്ലേ. അതുപോലെ നീണ്ടു നിന്ന ആ ബംഗാളി കൈകുലുക്കില്‍ സ്വതവേ ദുര്‍ബലമായ എന്റെ മലയാളി കൈപ്പടം വേദനിച്ചു.

വണ്ടി വിടാറായി. പ്ലാറ്റ്ഫോമില്‍ നിന്നവരുടെ സങ്കടം ഇരട്ടിച്ചു. ഞങ്ങളുടെ കൂപ്പയില്‍ ഇരിയ്ക്കാന്‍ വന്നത്‌ നേരത്തെ വന്ന ബംഗാളിയും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയും പിന്നെ 25 വയസ്സോളമുള്ള ഭാര്യയുടെ അനുജനും. എന്റെ ബംഗാളി ജ്ഞാനം പരിമിതമായതിനാല്‍ സഹയാത്രികന്റെ കത്തിവയ്പ്പ്‌ മറ്റേ മലയാളി സുഹൃത്തിന്‌ നേരെയായി.

രാത്രി വൈകിയതിനാല്‍ ബര്‍ത്തുകള്‍ക്കുള്ള ചങ്ങല ശരിയാക്കുന്ന തിരക്കിലായി എല്ലാവരും. വൈകാതെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു; താഴത്തെ ബര്‍ത്തില്‍ രണ്ടു സ്ത്രീകള്‍, മിഡില്‍ ബര്‍ത്തുകളില്‍ ഞാനും നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയുടെ ചിറ്റപ്പനും, അപ്പര്‍ ബര്‍ത്തില്‍ രണ്ടു ബംഗാളികളും. നല്ല ഉറക്കം പിടിച്ചപ്പോള്‍ എന്നെ ആരോ കുലുക്കി ഉണര്‍ത്തി. എന്റെ ബംഗാളി സഹയാത്രികനാണ്‌. അയാള്‍ക്ക്‌ എന്നെ ആ ബര്‍ത്തില്‍ നിന്നും മുകളിലത്തെ ബര്‍ത്തിലേക്ക് കയറ്റണം. അങ്ങേര്‍ക്ക്‌ ബര്‍ത്ത്‌ താഴ്ത്തിയിട്ട്‌ ഇരിക്കണമത്രേ!

ഉറക്കവും ക്ഷീണവും നന്നായി ഉണ്ടായിരുന്നതു കൊണ്ട് എനിയ്ക്ക്‌ ഇത്‌ മനസ്സിലായി വരാന്‍ സമയം എടുത്തു. സമയം അപ്പോള്‍ 2.30. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി ചന്ദ്രന്‍ എന്ന മറ്റേ മലയാളിയെയും ഇയാള്‍ ഉണര്‍ത്തി മുകളിലത്തെ ബര്‍ത്തിലേക്ക്‌ പറഞ്ഞയച്ചിരിക്കുന്നു! അപ്പോള്‍ ബംഗാളി എന്നോട്‌ 'ചീട്ടുകളിക്കാന്‍ കൂടുന്നോ' എന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു: "കളിയ്ക്കാം" നേരം വെളുത്തിട്ട്‌ കളിയ്ക്കാം എന്ന് ഉദ്ദേശിച്ചു പറഞ്ഞതാ. അയാള്‍ക്ക്‌ പക്ഷേ അപ്പോള്‍ ആ നേരംകെട്ട നേരത്ത്‌ ചീട്ടുകളിയ്ക്കണം!!

ഞാന്‍ ഉറങ്ങാനായി മുകളിലുള്ള ബര്‍ത്തിലേക്ക്‌ കയറി. അയാളും കൂടെയുള്ള ചെറുപ്പക്കാരനും ചീട്ടുകളി തുടങ്ങി. പിന്നെ എന്തോ ബഹളം കേട്ട്‌ ഉണര്‍ന്നപ്പോള്‍ കാണുന്നത്‌ കളിയ്ക്കാന്‍ കൂട്ടിരുന്ന ചെറുപ്പക്കാരന്‍ കണ്ണു തിരുമ്മിയിരിയ്ക്കുന്നതാണ്‌ - നീറിച്ചുവന്ന കണ്ണുകള്‍!
തിരക്കിയപ്പോള്‍ ആ പയ്യന്‍ നിസ്സഹനായി പറയുന്നു - "അളിയന്‍ വിക്സ് എടുത്ത്‌ എന്റെ രണ്ടു കണ്ണിലും തേച്ചതാ!! (ചീട്ടുകളിയുടെ ക്ലൈമാക്സ്‌ രംഗം കണ്ണുനീറ്റിച്ചതാണ്‌.) പാവം ചെറുപ്പക്കാരന്‍, ടാപ്പില്‍ നിന്നും വെള്ളം ഒഴിച്ചു നീറ്റല്‍ ശമിപ്പിക്കാന്‍ നോക്കുകയാണ്‌.

അതിനിടയിലാണ്‌ ഞങ്ങള്‍ അറിഞ്ഞത്‌; വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി കൊണ്ടു പോകുകയാണ്‌ ഈ ഭായി സാബിനെ. പൂര്‍വ്വേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക്‌ ഇപ്പോഴും നല്ല ചികിത്സ കിട്ടുന്ന ഒരേയൊരിടം വെല്ലൂര്‍ മെഡിക്കല്‍ കോളേജാണ്‌. പ്ലാറ്റ്ഫോമില്‍ കണ്ട സ്ത്രീകളുടെ വിഷമത്തിന്റെയും കണ്ണീരിന്റെയും അര്‍ത്ഥം അപ്പോഴാണ് പിടി കിട്ടിയത്. അളിയന്‍ പയ്യനോട്‌ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ഇയാള്‍ക്ക്‌ കല്‍ക്കട്ട സിറ്റിയില്‍ സ്വീറ്റ്‌ ഷോപ്പായിരുന്നു. 12 മണിയ്ക്ക്‌ അടയ്ക്കുന്ന കട വീണ്ടും വെളുപ്പിന്‌ 2 മണിയ്ക്ക്‌ തുറക്കും. ഈ ബിസിനസ്സുകാരന്‍ ഉറക്കത്തിന്റെ മധുരം കൈമോശം വന്ന് ഈ പരുവത്തിലായതാകാം എന്ന് തോന്നാതിരുന്നില്ല.

ഇതിനിടെ, എന്നെ തട്ടിവിളിച്ച്‌ ആ തടിയന്‍ ബംഗാളി തന്റെ ഭാഷയില്‍ നോണ്‍ സ്റ്റോപ് ‘കൊണ്ടാട്ടം’ വിളമ്പിത്തുടങ്ങി. ഇത്തിരി കഴിഞ്ഞപ്പോള്‍ അയാള്‍ എന്നോട്‌ 'ഫേവര്‍' ആവശ്യപ്പെട്ടു. ഞാന്‍ അയാളുടെ അച്ഛനോട്‌ മൊബൈലില്‍ സംസാരിക്കണം. തനിക്ക്‌ മാനസികമായി ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹത്തോട്‌ പറയണം എന്ന നിര്‍ബന്ധം.
എന്നിട്ട്‌ എന്നെ നോക്കി ചോദിച്ചു: "എന്നെക്കണ്ടിട്ട്‌ എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ? സൂക്ഷിച്ചു നോക്കിയേ."

എന്റെ ഉള്ള്‌ ഒന്നു പിടഞ്ഞു. മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം ചെമ്പരത്തിപ്പൂച്ചെവിയുമായി എന്നെ തുറിച്ചു നോക്കുന്നു! ഞാന്‍ പക്ഷേ മനസ്സാന്നിധ്യം വീണ്ടെടുത്ത്‌ അദ്ദേഹത്തിന്റെ വയോധികനായ അച്ഛനോട്‌ ഫോണില്‍ പറഞ്ഞു: "താങ്കളുടെ മകന്‌ ഒരു അസാധാരണത്വവും ഇല്ല!"

കാട്‌പാടി വരെ അയാള്‍ കാണിച്ച വികൃതിത്തരങ്ങള്‍ എല്ലാം സഹിച്ച്‌ ഞങ്ങള്‍ മൂന്ന് മലയാളികള്‍ കൂട്ടിരുന്നു. നല്ലതു വരുത്തുവാന്‍ പ്രാര്‍ത്ഥിച്ച്‌ അവരെ കാട്‌പാടിയില്‍ യാത്രയാക്കി തിരിച്ച്‌ സീറ്റിലെത്തുമ്പോള്‍ ഓര്‍ത്തത്‌ അയാളുടെ പാവം ഭാര്യയെയായിരുന്നു. അനുജന്റെ കണ്ണുകളില്‍ വിക്സ്‌ തേച്ചപ്പോഴും അക്ഷോഭ്യമായിരുന്ന ആ സ്വാധിയെ; ഞങ്ങളോട്‌ കണ്ണുകളിലെ ദൈന്യം കൊണ്ട്‌ സംവദിച്ച സ്ത്രീ.
അവര്‍ക്ക്‌ എല്ലാവര്‍ക്കും നല്ലതു വരുത്തേണമേ...

6 Comments:

Blogger Cartoonist said...

സഹ ഹ ഹ ഹ..
അത് ഇതിനെച്ചൊല്ലി- വലിയ രാജ്യാന്തര ഉച്ചകോടികളും മറ്റും നടക്കുമ്പോള്‍ അതിലെ ഡെലിഗേറ്റുകള്‍ അനന്തമായി നീണ്ടു പോകുമോ എന്ന് തോന്നിപ്പിക്കുന്ന ഹാന്റ്‌ ഷേക്കുകള്‍ കൈമാറുന്നത് ടി വിയില്‍ കണ്ടിട്ടില്ലേ.- ആണ്.

ആര്‍ദ്രമായ എഴുത്ത് !

11:12 PM  
Blogger padmanabhan namboodiri said...

prasaadhane oorthu vaakkukal thirutheendathillaaththathinaal nalla aarjavathoode ezhuthaan blogukaaranu kazhiyum.assalaayi ithu.

padmanabhan namboodiri
regeonal editorial co ordinator
kerela kaumudi calicut
994610 8225

1:23 AM  
Blogger നാട്ടു പ്രമാണി. said...

ഇത് കൊള്ളാം. നന്നായിരിക്കുന്നു സുഹൃത്തെ..

3:11 AM  
Blogger സഹയാത്രികന്‍ said...

നന്നായിട്ടൂണ്ട് മാഷേ....
മാഷ് പറഞ്ഞപോലെ എല്ലാവര്‍ക്കും നല്ലതു വരുത്തേണമേ എന്ന് പ്രാത്ഥിക്കാം.
:)

6:07 AM  
Blogger yamuna said...

Nannayittundu tto.....nice narration...RICH WORDINGS...keep it up...

9:03 PM  
Anonymous praveen sw's fan said...

Ororutharude oro asukahangal ennu allathe entha parya....potte chettan kshamichirikunnu.

7:08 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger