share your memoirs at SPiCE
 

ഒരു ചിത്രഹാര്‍ രാത്രി

- സ്വപ്‌ന
വര്‍ഷം 1987, എനിക്ക് പതിമൂന്നു വയസ്. ഒരു ബുധനാഴ്ച രാത്രി കോട്ടയത്തെ വാടകവീട്ടില്‍ ചിത്രഹാറും കണ്ട് ആനന്ദിച്ചിരിക്കുകയാണ് ഞാനും അനിയനും. (അന്ന് ആകെയുള്ള ചാനല്‍ ദൂരദര്‍ശന്‍. അതില്‍ കാണാന്‍ കൊള്ളാവുന്ന പരിപാടികള്‍ അപൂര്‍വം. അതില്‍ത്തന്നെ ചിത്രഹാര്‍ പോലുള്ള നല്ല പരിപാടികള്‍ അത്യപൂര്‍വം! ആ അരമണിക്കൂര്‍ ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ അക്കാലത്തെ ഏറ്റവും വലിയ എന്റര്‍‌ടെയിനറുകളില്‍ ഒന്നായിരുന്നല്ലോ.) അപ്പോള്‍, ഒരു കോളിങ് ബെല്‍. ഒരു കിലോമീറ്റര്‍ അകലെ താമസിക്കുന്ന അമ്മയുടെ ചേച്ചിയും കുടുംബവുമാണ്.

വന്നപാടെ അങ്കിള്‍ പറഞ്ഞു: “വേഗം ഒരുങ്ങിക്കോ, അപ്പയ്ക്ക് (അമ്മയുടെ അപ്പച്ചന്) സുഖമില്ല, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുകയാണെന്ന് ഫോണ്‍ വന്നു.” കുട്ടനാട്ടിലെ എടത്വായിലാണ് അപ്പയുടെ വീട്. ‘ചടാ പടാ’ന്ന് ഒരുങ്ങി ഞങ്ങള്‍ അവരുടെ അംബാസിഡറില്‍ കയറി. എറണാകുളത്തുള്ള അമ്മയുടെ ചേച്ചിയെ അവര്‍ വിവരം അറിയിച്ചിരുന്നു. പേരൂരുള്ള അനുജത്തിയെ വിളിച്ചിട്ടു കിട്ടിയില്ലത്രേ.

അപ്പയ്ക്ക് എന്തു പറ്റി കാണുമെന്ന് അമ്മയും ചേച്ചിയും വിഷമത്തോടെ ചര്‍ച്ച ചെയ്‌തു. ഇതിനിടെ വണ്ടിയുടെ ലൈറ്റ് തീരെ മങ്ങിയാണ് കത്തുന്നതെന്ന് അങ്കിള്‍ എന്റെ അപ്പച്ചയോട് പറഞ്ഞു. അവിടം വരെ എത്തിയാല്‍ മതിയല്ലോ, എന്തായാലും രാവിലെയല്ലേ മടങ്ങൂ. അപ്പോള്‍ ലൈറ്റിന്റെ പ്രശ്നം സാരമാക്കണ്ട എന്ന് അപ്പച്ച ആശ്വസിപ്പിച്ചു. ഈ ഡയലോഗ് കേട്ടപ്പോള്‍ എനിക്ക് ഒരാനന്ദം. അപ്പോള്‍ നാളെ സ്‌കൂളില്‍ പോകണ്ടേ? എന്റെ ഒമ്പതു വയസുകാരന്‍ അനുജന്‍ അപ്രതീക്ഷിതമായി കിട്ടിയ കാര്‍ യാത്രയുടെ സന്തോഷത്തിലാണ്. (ചിത്രഹാര്‍ പോലെ അംബാസിഡറും അവനെ സംബന്ധിച്ചിടത്തൊളം മികച്ച എന്റര്‍ടെയിനറായിരുന്നു.) ഒപ്പമുള്ള കസിന്‍സില്‍ ഒരാള്‍ എന്റെ ക്ലാസിലാണ്. എന്റെ വിചാരം പങ്കിട്ടിട്ടാണോ എന്നറിയില്ല, അവനും ആനന്ദം തന്നെ. അവന്റെ ചേട്ടന്‍ പതിനെട്ടുകാരന്‍ രാത്രി കാര്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ത്രില്ലിലും.

കോട്ടയം-ആലപ്പുഴ റോഡ് പണി നടക്കുന്ന സമയമാണ്. റോഡെല്ലാം വെട്ടിപ്പൊളിച്ചും കുത്തി മറിച്ചും ഇട്ടിരിക്കുന്നു. ‘മഴ ഇല്ലാഞ്ഞതു ഭാഗ്യം, അല്ലെങ്കില്‍ ആകെ കുഴഞ്ഞു പോയേനേ’ എന്ന് ആരോ ഉറക്കെ ആശ്വസിച്ചു. (കുറച്ചു കഴിയുമ്പോള്‍ ശരിക്കും കുഴയാന്‍ പോവുകയാണെന്ന് അപ്പോള്‍ അറിയില്ലല്ലോ!) ഏതായാലും ഞങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. ഏതാണ്ട് അതേ സമയത്തു തന്നെ എറണാകുളത്ത് നിന്ന് അമ്മയുടെ മൂത്ത ചേച്ചിയും സംഘവുമെത്തി. അവര്‍ക്കുമുണ്ട് രണ്ടു കുട്ടികള്‍. എന്‍‌ക്വയറിയില്‍ അന്വേഷിച്ചിട്ട് ആര്‍ക്കും ഒരു വിവരവുമില്ല. എന്‍‌ക്വയറിയിലെ ലിസ്റ്റില്‍ അപ്പയുടെ പേരു ചേര്‍ക്കാന്‍ വിട്ടുപോയ ഉദ്യോഗസ്ഥനെയും ആശുപത്രി നടത്തുന്ന സര്‍ക്കാരിനെ മുഴുവന്‍ തന്നെയും പ്രാകിക്കൊണ്ട് എല്ലാവരും നാലു പാടും പാഞ്ഞു. ക്വാഷ്വാലിറ്റി, പുരുഷന്മാരുടെ വാര്‍ഡ്... എന്തിന് ഓപ്പറേഷന്‍ തിയേറ്റര്‍ വരെ പല സംഘമായി തിരിഞ്ഞ് അന്വേഷിച്ചു. അപ്പയെന്നല്ല എടത്വാ കരയില്‍ നിന്നു പോലും അന്ന് ആരും ആശുപത്രിയില്‍ വന്ന ലക്ഷണമില്ല.

അപ്പോഴാണ് ആര്‍ക്കോ ഒരു വീണ്ടുവിചാരം: ‘ഇനി വിളിച്ചു പറഞ്ഞപ്പോള്‍ തെറ്റിയതാണോ, അമ്മച്ചിക്കാണോ പ്രശ്നം?’ അന്ന് സ്ത്രീകളുടെ വിഭാഗം കുറച്ചകലെയാണ്, പ്രധാന ആശുപത്രിയിലല്ല. നേരെ വിട്ടു രണ്ടു കാറും അങ്ങോട്ട്. അവിടെ ചെന്നപ്പോള്‍ വേറെ പ്രശ്നം. പാതിരാ നേരത്ത് ആരെയെങ്കിലും സ്ത്രീകളുടെ വാര്‍ഡില്‍ കയറ്റുമോ? അമ്മയും ചേച്ചിമാരും കോറസായി കരഞ്ഞു പറഞ്ഞപ്പോള്‍ രണ്ടു സ്ത്രീകളെ കയറ്റി വിടാന്‍ അവര്‍ സമ്മതിച്ചു. ചേച്ചിമാര്‍ പോയി. ഞങ്ങള്‍ ഗേറ്റിനു പുറത്തു കാവലും. അരമണിക്കൂര്‍ കഴിഞ്ഞ് രണ്ടു പേരും ചമ്മി തിരിച്ചെത്തി.

അപ്പോള്‍ മാത്രമാണ് ഇനി ഇതാരെങ്കിലും കളിപ്പിക്കാന്‍ ചെയ്തതാണോ എന്ന് ആദ്യമായി സംശയിക്കുന്നത്. തുടര്‍ന്ന് എടത്വായില്‍ നിന്ന് വന്നതായി പറയപ്പെടുന്ന ഫോണ്‍ അറ്റന്‍ഡ് ചെയ്ത ആന്റിയെ എല്ലാവരും ക്രോസ് ചെയ്തു തുടങ്ങി. “വടക്കേതില്‍ (അപ്പയുടെ അനുജന്റെ വീട് ) നിന്നാണ് എന്നു പറഞ്ഞാണ് വിളിച്ചത്. എനിക്കു ജോസിന്റെ സ്വരം പോലെ തോന്നി. ഞാന്‍ പിന്നെ അധികമൊന്നും ചോദിച്ചില്ല.” ആന്റി പറഞ്ഞു.

എടത്വായിലേക്ക് വിളിച്ച് അന്വേഷിക്കാമെന്നു കരുതിയാല്‍ അന്നു വഴിയിലൊന്നും ഇന്നത്തെ പോലെ ഫോണ്‍ ബൂത്തുകളില്ല. മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കുന്ന കാര്യം സായിപ്പ് ആലോചിച്ചിട്ടു പോലുമില്ല. ഒടുവില്‍ ആര്‍ക്കോ പരിചയമുള്ള ഒരു വീടു തപ്പി പിടിച്ച് അവരുടെ ഗേറ്റില്‍ നിന്ന് തട്ടി വിളിച്ചു തുടങ്ങി. ഒടുവില്‍ ഞങ്ങള്‍ പിള്ളാരടക്കം എല്ലാവരും ചേര്‍ന്ന് വിളിച്ചപ്പോള്‍ ഒരു പത്തു മിനിറ്റ് കഴിഞ്ഞ് അവര്‍ വാതില്‍ തുറന്നു. അമ്മ എടത്വായിലേക്ക് വിളിച്ചു. ഫോണെടുത്തത് സാക്ഷാല്‍ അപ്പ. വിളിച്ച കാര്യം പറയാതെ അമ്മ ഉരുണ്ടു. നേരം കെട്ട നേരത്ത് ഫോണ്‍ വിളിച്ചതിന് അമ്മയ്ക്ക് അപ്പായുടെ വക രണ്ടു ഡോസ്. അമ്മ എന്തോ ന്യായം പറഞ്ഞു ഫോണ്‍ വെച്ചു.

എതായാലും ആര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ എന്ന് ആശ്വസിക്കാന്‍ തുടങ്ങുമ്പോഴാണ് ആ വീട്ടുകാര്‍ സാമാന്യം ഭേദപ്പെട്ട ഒരു ബോംബ് പൊട്ടിച്ചത്. “ഇനി വല്ല കള്ളന്മാരുടെയും പണിയാണോ? ഞങ്ങളുടെ അയല്‍‌വീട്ടില്‍ കഴിഞ്ഞ ആഴ്‌ച കള്ളന്‍ കയറി. ആ പേടി കൊണ്ടാണ് ഞങ്ങള്‍ വാതില്‍ തുറക്കാന്‍ വൈകിയത്.” അതു കേട്ടതും, കോട്ടയത്തെ ആന്റി അവരുടെ വീട്ടില്‍ കള്ളന്‍ കയറിയതായി ഉറപ്പിച്ചു. എന്റെ അപ്പച്ചയുടെ സംശയം ഒന്നു കൂടി ഗൌരവമുള്ളതായിരുന്നു. ഞങ്ങള്‍ കുറച്ച് സ്ഥലം വാങ്ങാനായി പിറ്റേന്ന് അഡ്വാന്‍സ് കൊടുക്കാനിരിക്കുകയാണ്. അതിനു വേണ്ട ഒരു ലക്ഷം രൂപ വീട്ടിലുണ്ട്. എതായാലും എല്ലാവരും അയല്‍ വീടുകളില്‍ വിളിച്ച് തങ്ങളുടെ വീട് ഒന്നു നോക്കിയേക്കാന്‍ ആവശ്യപ്പെട്ടു.

അങ്ങനെ തിരിച്ചു യാത്ര തുടങ്ങി. ഇതിനിടെ കാറിന്റെ ഹെഡ്‌ലൈറ്റ് തീരെ പണി മുടക്കി. എറണാകുളംകാര്‍ അതു കൊണ്ട് കോട്ടയം വഴി മടങ്ങാന്‍ നിശ്‌ചയിച്ചു. അവരുടെ കാറിന്റെ വെളിച്ചം പറ്റി ഞങ്ങളുടെ കാര്‍ നീങ്ങി. ഇതിനിടെ ശക്തിയായി മഴ തുടങ്ങി. കൂടെ ഇടിയും മിന്നലും. പണി നടക്കുന്ന റോഡിലെത്തിയതോടെ വളരെ ദയനീയമായി കാര്യങ്ങള്‍. ഒരു വിധത്തില്‍ രണ്ടു കാറും ഇഴഞ്ഞു നീങ്ങുമ്പോള്‍ ദേ കിടക്കുന്നു ഒരു കാര്‍ സാമാന്യം ഭേദപ്പെട്ട ഒരു ഗട്ടറില്‍; അതോ ടയറു ചെളിയില്‍ പുതഞ്ഞു പോയോ? ആ മഴയിലും ഇടിയിലും ഞങ്ങളെല്ലാം പുറത്തിറങ്ങി. മുതിര്‍ന്നവര്‍ ചേര്‍ന്നു കാര്‍ ഒരു വിധം തള്ളി പുറത്തു ചാടിച്ചു.

അപ്പോഴേക്കും, എല്ലാവരും മഴയില്‍ നനഞ്ഞു കുളിച്ചിരുന്നു. കൂടാതെ മുട്ടു വരെ ചെളിയും. വീണ്ടും യാത്ര തുടന്ന ഞങ്ങള്‍ ഒരു ചായക്കടയില്‍ വെട്ടം കണ്ട് വണ്ടി നിര്‍ത്തി. ചായ കുടിച്ച് അവശത മാറ്റുകയാണ് ലക്ഷ്യം. ചായക്കടയിലേക്ക് പാഞ്ഞു ചെന്ന എറണാകുളത്തെ കസിന്‍ അതു പോലെ തിരിച്ചു വന്ന് ഞങ്ങള്‍ കുട്ടികളോട് പറഞ്ഞു: “അകത്തു നടന്‍ ശ്രീനാഥ് ഇരിപ്പുണ്ട്. മൈന്‍ഡ് ചെയ്യണ്ട, പുള്ളിക്ക് ജാഡയാകും.”

ഞങ്ങള്‍ ശ്രീനാഥിനെ നോക്കിയില്ല. പക്ഷേ, അദ്ദേഹം ചിരി കടിച്ചമര്‍ത്തി ഞങ്ങളെ നോക്കി; ഈ വിചിത്രരൂപത്തിലുള്ള ജീവികളെ അങ്ങനെ അധികം കാണാന്‍ കിട്ടില്ലല്ലോ! ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി. മോഷണമൊന്നും നടന്നിട്ടില്ലെന്ന് ഉറപ്പാക്കി. പക്ഷേ എനിക്ക് കടുത്ത നൈരാശ്യമുണ്ടായത് അമ്മയുടെ ലാസ്റ്റ് ഡയലോഗ് കേട്ടിട്ടാണ്. “വേഗം കാലു കഴുകി, ഉടുപ്പു മാറ്റി കിടന്നോ. രാവിലെ സ്‌കൂളില്‍ പോകണ്ടേ?”

2 Comments:

Blogger തുഷാരം said...

സ്വപ്നാ.....വായിച്ചു.ഇഷ്ടപ്പെട്ടു.ആശുപതിയിലേക്ക് ആ രാത്രിയില്‍ പല സംഘങ്ങളും എടുത്ത് പിടിച്ചോടിയതോര്‍ത്ത് കുറെ ചിരി‍ച്ചു.

ഇന്ന് നമ്മളും നമ്മുടെ മക്കളുമൊക്കെ ജീവിക്കുന്നതിനേക്കാള്‍ പരിമിതമായ ചുറ്റുപാടുകളില്‍ ജീവിച്ചുകൊണ്ട് ഉള്ളില്‍ കൊണ്ട് നടന്നിരുന്ന കൌതുകങ്ങള്‍,കൊച്ച് കൊച്ച് ആഗ്രഹങ്ങള്‍,ചെറിയ കുരുത്തക്കേടുകള്‍...ആ ഓര്‍മ്മകളൊക്കെ ഉണര്‍ത്തുവാന്‍ ഈ കുറിപ്പിനായി.

ചിത്രഹാര്‍,ചിത്രമാല,ചിത്രഗീതം...അങ്ങനെ ദൂര്‍ദര്‍ശന്‍ അടക്കിവാണിരുന്ന ആ കാലം എന്‍റെ ഓര്‍മ്മകളിലിന്നും തെളിഞ്ഞു നിൽപ്പുണ്ട്.:)

എന്നിട്ടീ ഫോണ്‍കോളിന്‍റെ ഉറവിടം കണ്ട് പിടീച്ചോ?സത്യത്തില്‍ അന്ന് എന്താണ് സംഭവിച്ചത്?

3:47 PM  
Blogger sanju s.sahib said...

kollam .........nannayittundu, njanum kure varsham pinnileku poie. school lifeum mattum orma vannu,thanks

2:01 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger