share your memoirs at SPiCE most viewed videos in indulekha
 

രമച്ചേച്ചിയുടെ ഓര്‍മയ്‌ക്ക്

- ജി രമേഷ് കുമാര്‍, യു എ ഇ

കൌമാരത്തിന്റെ തീ പടര്‍ന്ന ദിവസങ്ങള്‍. ഞാന്‍ അന്ന് കേരളത്തിലെ പ്രസിദ്ധമായ ഒരു കോളജില്‍ ബി. എ. യ്ക്കു പഠിക്കുന്നു. പെണ്ണെന്നു കേള്‍ക്കുമ്പോള്‍ തന്നെ പുളകം കൊള്ളുന്ന ആ പ്രായത്തില്‍ വിരൂപകള്‍‍ പോലും സുന്ദരികളായി തോന്നും. സുന്ദരികള്‍ അതിസുന്ദരികളും അതിസുന്ദരികള്‍ സുരസുന്ദരികളുമായി തോന്നും... ലഹരി പോലെ.. ഉന്മാദം പോലെ. പ്രായത്തില്‍ അല്പം മുതിര്‍ന്ന യുവതികളോട് ഒരു പ്രത്യേക കമ്പം.

മലയാളികളോട് ഈ അവസ്ഥയേക്കുറിച്ച് അധികം വിവരിക്കേണ്ടതില്ല. പദ്മരാജന്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത ‘രതിനിര്‍വേദം’ കണ്ടാല്‍ മതി. അതിലെ പപ്പുവിന് (കൃഷ്ണചന്ദ്രന്‍) രതിച്ചേച്ചിയോടു (ജയഭാരതി) തോന്നുന്ന വികാരം. ഈ ‘തൃഷ്‌ണ’ അനുഭവിക്കാതെ ഏതെങ്കിലും ആണ്‍കുട്ടി കൌമാരം കടക്കുന്നുണ്ടോ? ഇല്ലെന്നാണ് എന്റെ വിശ്വാസം.

അങ്ങനെ ഞാനും ‘പപ്പു’വായി. അയല്‍‌വക്കത്തെ രമച്ചേച്ചി ‘രതിച്ചേച്ചി’യും. രതിനിര്‍വേദത്തില്‍ നിന്ന് ഒരു വ്യത്യാസമുണ്ട്: രമച്ചേച്ചിക്ക് എന്നെ അറിയില്ല, ഞാനവരെ കള്ളക്കണ്ണുകളോടെ നോക്കുന്ന കാര്യം തീരെ അറിയില്ല. ഞാനവരോട് ഒരു വാക്കു പോലും മിണ്ടിയിട്ടില്ല. അകലെ നിന്ന് ആര്‍ത്തിയോടെ നോക്കും, അടുത്തെത്തുമ്പോള്‍ അപരിചിതഭാവത്തില്‍ ആകാശം നോക്കി നടക്കും. അയല്‍‌ക്കാരിയാ‍യിരുന്നെങ്കിലും അവര്‍ എന്നോടും തീരെ പരിചയം കാണിച്ചിരുന്നില്ല.

ഒരു വെള്ളിയാഴ്‌ച. ഞാനന്നു കോളജിലേക്ക് പതിവ് സമയത്ത് പുറപെട്ടിട്ടില്ല. കാരണമുണ്ട്. വൈകുന്നേരം ആറുമണിക്ക് കോളജില്‍ നിന്ന്‍ വിനോദയാത്ര പുറപ്പെടുന്നു. കൊടൈക്കനാലിലേക്ക്. യാത്രയ്‌ക്കുള്ള മുന്നൊരുക്കങ്ങളുമായി ഞാന്‍ വീട്ടില്‍ നില്‍ക്കുന്നു.

വീടിനടുത്തുള്ള പുഴയിലാണ് എന്നും കുളിച്ചിരുന്നത്. അന്നു രാവിലത്തെ കുളി ഞാന്‍ ഉച്ചയ്‌ക്കാക്കി. പഞ്ചായത്ത് കടവിലാണ് ഞങ്ങളുടെ കുളി. രണ്ടു കടവുകള്‍. രണ്ടും മതില്‍ കെട്ടി വേര്‍തിരിച്ചിരിക്കുന്നു. രണ്ടും തമ്മില്‍ ഒരു വിളിപ്പാടകലം മാത്രം. ഒന്നു പുരുഷന്മാര്‍ക്ക്. മറ്റൊന്ന് സ്‌ത്രീകള്‍ക്ക്.

കൌമാരവികാരങ്ങള്‍ ആളിക്കത്തുന്ന പ്രായമാണെങ്കിലും ഞങ്ങളാരും പെണ്‍കടവിലേക്ക് മനസുകൊണ്ടുപോലും എത്തി നോക്കാറില്ല. കാരണം അവിടെ കുളിക്കുന്നത് ഞങ്ങളുടെ കുടുംബത്തിലെ തന്നെ അമ്മായിമാരോ ചേച്ചിമാരോ അനിയത്തിമാരോ അമ്മൂമ്മമാരോ ആയിരിക്കും.
നട്ടുച്ച. ഞാന്‍ കുളിക്കടവിലേക്ക് നടന്നു. വഴി വിജനം. കടവിനടുത്തെത്തിയപ്പോള്‍ കുറച്ചു മുന്നിലായി അതാ പെണ്‍കടവിലേക്ക് രമച്ചേച്ചി നടക്കുന്നു. എന്റെ നെഞ്ചിടിപ്പ് കൂടി. അവരറിയാതെ ഒന്നെത്തി നോക്കിയാലോ? ‘നോക്കെടാ, നോക്ക്...... ഈ സുവര്‍ണാവസരം ഇനി കിട്ടില്ല.’ മനസിന്റെ ഒരു പകുതി എന്നെ ശക്തമായി പ്രേരിപ്പിക്കുന്നു. ‘അരുത്. അവര്‍ കണ്ടാല്‍? മറ്റാരെങ്കിലും കണ്ടാല്‍? പിന്നെ ഈ നാട്ടില്‍ നിനക്ക് തല ഉയര്‍ത്തി നടക്കാന്‍ കഴിയുമോ?’മനസിന്റെ മറുപാതി എന്നെ വിലങ്ങിട്ടു നിര്‍ത്തി.

ഒടുവില്‍ ഭീരുവായ ഞാന്‍ മനസിന്റെ രണ്ടാം പാതിക്കു കീഴടങ്ങി. കനല്‍ പോലെ നീറുന്ന കാമം ഒരു പൊള്ളലോടെ ഞെരിച്ചമര്‍ത്തി ഞാന്‍ ആണ്‍കടവിലേക്ക് നടന്നു. എന്റെ ശരീരം മനസില്ലാമനസോടെ കുളി തുടങ്ങി. മനസ് പെണ്‍കടവില്‍ രമചേച്ചിയുടെ കുളികാണാന്‍ കാത്തു നിന്നു.

തുടക്കത്തില്‍ തുണിയലക്കുന്ന ശബ്‌ദമുയര്‍ന്നു. പെണ്‍കടവില്‍ നിന്നുള്ള സോപ്പുപത അകലെ ഒഴുകി ലയിക്കുന്നു. ഞാന്‍ കാതുകൂര്‍പ്പിച്ചു. ഒരു വളകിലുക്കം കേള്‍ക്കാം. രമചേച്ചി സോപ്പു തേക്കുമ്പോള്‍ ഉയരുന്ന വളകിലുക്കം. ഒന്നു പോയി ഒളിഞ്ഞു നോക്കിയാലോ?

പെട്ടെന്ന് പെണ്‍കടവില്‍ നിന്ന് ഒരു വല്ലാത്ത ശബ്‌ദമുയര്‍ന്നു. തുണിയലക്കുന്ന ശബ്‌ദമല്ല; മുങ്ങി നിവരുന്ന ശബ്‌ദമല്ല. ഒരു മുഴക്കം പോലെ എന്തോ ഒന്ന്. ഒരലര്‍ച്ച പോലെ അസ്വസ്‌ഥമാക്കുന്ന ഒന്ന്. ഒന്നോ രണ്ടോ സെക്കന്‍ഡ് മാത്രം! ഞാന്‍ ശ്രദ്‌ധിച്ചു. ഇല്ല, ഇപ്പോള്‍ ഒച്ചയില്ല. എനിക്കു തോന്നിയതാണ്. ഒരു ശബ്‌ദവും ഉയര്‍ന്നിട്ടില്ല. പഞ്ചേന്ദ്രിയങ്ങളിലും കാമം നിറഞ്ഞ് അന്ധനും ബധിരനും ഭ്രാന്തനുമായ എനിക്ക് തോന്നിയതാവും.

എങ്കിലും ഒന്നു പോയി നോക്കിയാലോ? ‘രമച്ചേച്ചി, എന്താ ഒരു ശബ്‌ദം കേട്ടത്?’ എന്നു ചോദിച്ചാലോ? വേണ്ട, കുളി ഒളിഞ്ഞു നോക്കാനെത്തിയ സൂത്രക്കാരനായ വിടനെ എന്ന പോലെ അവരെന്നെ നോക്കും. ചിലപ്പോള്‍ ചീത്തയും വിളിക്കും. വേണ്ട, ഒന്നും വേണ്ട. എല്ലാം എനിക്കു വെറുതേ തോന്നിയതാ. ഇനിയിവിടെ നില്‍ക്കുന്നത് ആപത്താണ്. ഇങ്ങനെ പലതും തോന്നും. ഞാന്‍ കുളിച്ചു കയറി വീട്ടിലേക്കു മടങ്ങി.

വീട്ടിലെത്തിയ ഞാന്‍ വിനോദയാത്രയ്‌ക്കുള്ള ഷര്‍ട്ടുകള്‍ തേച്ചുവയ്ക്കാന്‍ തുടങ്ങി. പെട്ടെന്ന് ഇടവഴിയില്‍ ആരൊക്കെയോ പരിഭ്രാന്തരായി ഓടുന്നു. ഒരു ടാക്സിക്കാര്‍ പൊടിപറത്തി ലൈറ്റ് തെളിച്ച് കടന്നു പോകുന്നു.

ഞാന്‍ ആള്‍ക്കൂട്ടത്തോടൊപ്പം ചേര്‍ന്നു. ചെന്നെത്തിയത് പുഴക്കടവിലാണ്. ‘ഒന്നുകില്‍ വെള്ളം അല്ലെങ്കില്‍ തീ, ഇതാണ് അവരുടെ വിധി.’ഇടയ്‌ക്കാരോ പറയുന്നത് കേട്ടു. പുഴക്കടവില്‍ ഒരാള്‍ക്കൂട്ടം. രണ്ടുമൂന്നു പേര്‍ രമച്ചേച്ചിയെ താങ്ങിയെടുത്ത് കാറില്‍ കയറ്റുന്നു. അവര്‍ക്ക് ബോധമില്ല. കാര്‍ മിന്നല്‍ വേഗത്തില്‍ ആശുപത്രിയിലേക്ക് കുതിക്കുന്നു.

സംഭവിച്ചത് ഇതാണ്: രമച്ചേച്ചിക്ക് അപസ്‌മാരരോഗമുണ്ടായിരുന്നു. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ചു. ബോധം നഷ്‌ടപ്പെട്ട അവര്‍ മുങ്ങി മരിക്കുകയായിരുന്നു.

‘ആരെങ്കിലും അപ്പോള്‍ തന്നെ കണ്ടിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നു.’ ആള്‍ക്കൂട്ടത്തില്‍ ആരോ പറഞ്ഞു. ‘ഈ നട്ടുച്ച നേരത്ത് ആരുണ്ടാവാനാ? ’ മറ്റൊരാള്‍.

‘ഉണ്ടായിരുന്നു. ഒരാള്‍ ഉണ്ടായിരുന്നു. പക്ഷേ അയാള്‍ ഭീരുവായ ഞാനായിരുന്നു.’എന്ന് എനിക്ക് പറയണമെന്ന് തോന്നി. പക്ഷേ നിശബ്‌ദത പാലിച്ചു.

അതെ, ഞാന്‍ കേട്ട ശബ്‌ദം ശരിയായിരുന്നു. അസാധാരണമായ ശബ്‌ദം! അതു കേട്ടപ്പോള്‍ത്തന്നെ ഞാന്‍ ഓടിച്ചെന്നിരുന്നെങ്കില്‍ ഒരു പക്ഷേ രക്ഷപ്പെടുത്താമായിരുന്നു. ഒച്ചയുണ്ടാക്കി ആളെ കൂട്ടുവാനെങ്കിലും കഴിഞ്ഞേനെ.... പക്ഷേ...... ഒന്നും സംഭവിച്ചില്ല. (കാമം കൊണ്ട് അന്ധനായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ, ആ ശബ്ദം കേട്ടപ്പോള്‍ ഓടിച്ചെന്നു നോക്കാനുള്ള നിഷ്കളങ്കതയുടെ ധൈര്യം എനിക്കുണ്ടാകുമായിരുന്നു എന്ന് പിന്നീട് പലപ്പോഴും കുറ്റബോധത്തോടെ ഞാന്‍ ഓര്‍ത്തിട്ടുണ്ട്. )

പിരിഞ്ഞു തുടങ്ങിയ ആള്‍ക്കൂട്ടത്തോടൊപ്പം ഞാനും വീട്ടിലേക്ക് മടങ്ങി. വീണ്ടും മനസില്‍ വിനോദയാത്രയുടെ ത്രില്ല് തുടങ്ങി. അഞ്ചു മണിക്ക് കോളജില്‍ നിന്നും പുറപ്പെടും. ഞാന്‍ കവലയില്‍ എത്തിയപ്പോഴേക്കും ഞങ്ങളുടെ ഗ്രാമം ആ ദുഃഖവാര്‍ത്ത ഏറ്റു വാങ്ങിക്കഴിഞ്ഞിരുന്നു.

അഞ്ചു മണി; ആഹ്ലാദത്തിന്റെ വേലിയേറ്റം. കൂട്ടുകാരെത്തി. അധ്യാപകരെത്തി. വൈകാതെ ഞങ്ങള്‍ പുറപ്പെട്ടു. ബസ് ഇപ്പോള്‍ ദേശീയപാതയിലേക്ക് കയറും. പെട്ടെന്ന് ബസിന്റെ വേഗത കുറഞ്ഞു. എതിരേ ഒരു ആംബുലന്‍സ് ദേശീയപാതയില്‍ നിന്ന് ഗ്രാമത്തിലേക്കുള്ള വഴിയില്‍ കയറുന്നു. പെട്ടെന്ന് ഞാന്‍ തണുത്തു വിറങ്ങലിച്ചു; കൊടൈക്കനാലിലേക്ക് കിലോമീറ്ററുകള്‍ ഉണ്ടായിരുന്നിട്ടു പോലും!

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy