share your memoirs at SPiCE most viewed videos in indulekha
 

മണലാരണ്യത്തിലെ കൊടുംതണുപ്പ്

- എ ആര്‍ നജീം

ഞാന്‍ മുറിയിലെത്തുമ്പോള്‍ സ്റ്റാന്‍ലിയുടെ കൈയില്‍ അവന്റെ മകളുടെ ഫോട്ടോ ഉണ്ടായിരുന്നു. മേശമുകളിലെ ആഷ്ട്രേയില്‍ അവന്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് കുറ്റികള്‍ ശ്വാസം നിലക്കുന്നതിന്റെ അവസാന പിടച്ചിലുകളില്‍. ഒന്നും അവനോടു ചോദിക്കാന്‍ നിന്നില്ല. അവന്‍ അവന്റേതായ ലോകത്താണ്; അവന്റെ ഭാര്യയും മകളും മാത്രമായ ലോകത്ത്. അവിടേക്കു നുഴഞ്ഞു കയറി വെറുതെ.....

റോഡിനെതിര്‍വശത്തെ പള്ളിയില്‍ നിന്നും ക്രിസ്മസ് അഘോഷങ്ങളുടെ ശബ്ദം അലയൊലിയായി ഞങ്ങളുടെ കാതുകളിലും എത്തുന്നുണ്ടായിരുന്നു. എല്ലാ പ്രവാസി സംഘടനകളും പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് നല്ല രീതിയില്‍ ക്രിസ്തുമസ് അഘോഷങ്ങള്‍ നടത്തുന്നുണ്ട്. പ്രവാസ നൊമ്പരങ്ങളുടെ മറ്റൊരു ക്രിസ്തുമസ്..!!
ഞാന്‍ വസ്ത്രം മാറി അടുക്കളയില്‍ ചെന്നു രണ്ടു ചായയുണ്ടാക്കി, അവനുള്ളതു മേശപ്പുറത്തു വച്ചു എന്റെ ചായ ചുണ്ടോടു ചേര്‍ത്തു.

"പുറത്തു വലിയ ആഘോഷങ്ങളാണല്ലേ?" സ്റ്റാന്‍ലി ചോദിച്ചു.
"ങും" ഞാന്‍ ഒന്നു മൂളി.. "നമ്മുക്കു ഒന്നു പുറത്തു പോയി വന്നാലോ?"
എന്റെ ചോദ്യത്തിനു നിര്‍വികാരതയോടുള്ള ഒരു മൂളലായിരുന്നു മറുപടി.
"എന്തായി സ്റ്റാന്‍ലി മകളുടെ പിണക്കമൊക്കെ?"
മൗനങ്ങളുടെ ഏതു ഉള്ളറയില്‍ ഏകനായിരിക്കുമ്പോഴും മകളുടെ കാര്യം ചോദിച്ചാല്‍ അവനു നൂറു നാവുകള്‍ ജനിക്കുമെന്നറിയാം. എന്റെ ഊഹം തെറ്റിയില്ല.

“ഇല്ല നജീം, മകള്‍ ഇന്നും എന്നോടു ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല.അവളുടെ പിണക്കം എനെ ശരിക്കും തളര്‍ത്തുകയാണ്. ഈ മണലാരണ്യത്തിലെ എന്റെ കഷ്ടപ്പാടുകളെല്ലാം അവള്‍ക്കു വേണ്ടിയല്ലേ..എന്നിട്ടും...”
അവന്റെ കണ്ണുകളില്‍ നിരാശയുടെ പാടുകള്‍ പടര്‍ന്നു കിടന്നിരുന്നു..ആ കണ്ണുകള്‍ ത്വരഗതിയില്‍ പിടയുന്നതും ഞാനറിഞ്ഞു.

“അവളുമായി സംസാരിച്ചില്ലെങ്കില്‍ എനിക്കു ഭ്രാന്തു പിടിക്കും നജീം...ആറ്റു നോറ്റു പ്രാത്ഥിച്ചു കിട്ടിയ ഏക മകള്‍...”

അവന്റെ ശബ്ഗം വിറയാര്‍ന്നു. വാക്കുകള്‍ തൊണ്ടയിലുടക്കി. ഞങ്ങള്‍ക്കിടയിലെ ചെറിയ മൗനത്തെ ഞാന്‍ ഭഞ്ജിച്ചു: "മകളെ പറഞ്ഞിട്ടു കാര്യമില്ല സ്റ്റാന്‍ലി, അവള്‍ കൊച്ചു കുട്ടിയല്ലേ; ആറു വയസ്സുകാരി. ജനിച്ച ശേഷം ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള അവളോട് ഈ ക്രിസ്തുമസിന്നു ചെല്ലാമെന്നു നീ കൊടുത്ത വാക്കല്ലേ തകര്‍ന്നു പോയത്!"

എന്റെ മറുപടിയുടെ ആഴങ്ങളില്‍ അവന്‍ ലയിച്ചിരിക്കുകയായിരുന്നു. വികാരങ്ങളും വിചാരങ്ങളും ആര്‍ക്കൊക്കെയോ പണയം വച്ച് യാന്ത്രികമായി ചലിക്കുന്ന കുറേ മനുഷ്യക്കോലങ്ങളെ സ്റ്റാന്‍ലിയുടെ കണ്ണുകളിലൂടെ ഞാന്‍ കണ്ടു. സ് റ്റാന്‍ലിയും മകള്‍ അലീനയും അതിലെ ഒരു കണ്ണി മാത്രം. കാതങ്ങള്‍ക്കപ്പുറത്തേക്കു നീണ്ടു കിടക്കുന്ന ചങ്ങല കണ്ണികള്‍!!

ഈ ക്രിസ്തുമസ് അവധിക്കു നാട്ടിലെത്തുമെന്ന് സ്റ്റാന്‍ലി ഭാര്യക്കും മകള്‍ക്കും ഉറപ്പു കൊടുത്തതായിരുന്നു. നാട്ടില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അലീന സ്റ്റാന്‍ലിക്ക് അയച്ചു കൊടുത്തിരുന്നു. ഒപ്പം കുറെ കളിപ്പാട്ടങ്ങളുടെയും കൗതുകവസ്തുക്കളുടെയും പേരും തരങ്ങളും. പക്ഷേ ബോസ് സ്റ്റാന്‍ലിക്ക് ലീവ് അനുവദിക്കാതിരുന്നതോടെ എല്ലാം തകരുകയായിരുന്നു. മകള്‍ക്കായി സ്റ്റാന്‍ലി വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ അവന്റെ കട്ടിലിനടിയില്‍ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു.

“ഹാവൂ..ഇന്നു ഭയങ്കര തണുപ്പല്ലേ...സഹിക്കാന്‍ പറ്റുന്നില്ല.” സ്റ്റാന്‍ലി അസ്വസ്ഥതയോടെ പറഞ്ഞു.
"ഇതൊരു തണുപ്പാണോ.. തണുപ്പു വരാനിരിക്കുന്നതല്ലേയുള്ളൂ!" ഞാന്‍ മറുപടി പറഞ്ഞു.
"തണുത്ത കാറ്റ്...!" തണുപ്പിന്റെ ശല്യം സ്റ്റാന്‍ലിയുടെ വാക്കുകളില്‍ വീണ്ടും നിറഞ്ഞു.
“തണുപ്പ് തുടങ്ങിയതല്ലേയുള്ളു... ശക്തമാകാന്‍ ഇനിയും ദിവസങ്ങളുണ്ട്. ഇപ്പോഴേ ഇങ്ങനെ അസഹ്യത കാണിച്ചാലോ..? വെന്തുരുകുന്ന നിന്റെ മനസിനു ഈ തണുപ്പു നല്ലതാടാ.” അല്പം തമാശ പോലെ ഞാന്‍ പറഞ്ഞു.

ക്രിസ് മസ് നാള്‍..
രാവിലെ ഉറക്കമുണര്‍ന്നതു സ്റ്റാന്‍ലിയുടെ ശബ്ദം കേട്ടാണ്. കൂളിച്ചു വസ്ത്രം മാറി ഡ്യൂട്ടിക്കു പോകാന്‍ അവന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു..

"മെറി ക്രിസ്തുമസ്..ഹാവ് എ നൈസ് ഡേ.." പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേക്കിട്ട് ഉറക്കച്ചടവോടെ ഞാന്‍ പറഞ്ഞു.

ക്ലോക്കിലെ കിളി വീണ്ടും കരഞ്ഞപ്പോഴാണ് ഉണര്‍ന്നത്. ഓഫീസ് വണ്ടിയെത്താന്‍ മിനിറ്റുകള്‍ മാത്രം. വേഗം കുളിച്ചു വസ്ത്രം മാറി വന്നപ്പോഴേക്കും വണ്ടി തയാറായിരുന്നു..

കമ്പനി കണക്കുകളുടെ ക്രയവിക്രയങ്ങളിലൂടെ ഒരു അക്കൗണ്ടന്റിന്റെ തന്ത്രങ്ങളുമായി കമ്പ്യൂട്ടറിന്റെ മുന്നില്‍ പതിവു ജോലി തുടങ്ങുമ്പോഴേക്കും എന്റെ മൊബൈല്‍ ചിലച്ചു; സ്ക്രീനില്‍ സ്റ്റാന്‍ലിയുടെ പേര് തെളിഞ്ഞു. ഡെബിറ്റിന്റേയും ക്രെഡിറ്റിന്റേയും ലോകത്തു നിന്നും പെട്ടെന്നൊരു മടങ്ങി വരവ് ബുദ്ധിമുട്ടായിരുന്നതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. കുറേ നേരം മോണിറ്ററില്‍ നോക്കി കണ്ണുകള്‍ മൂടപ്പെടുന്നത് പോലെ തോന്നിയപ്പോള്‍ വെറുതെ സീറ്റില്‍ നിന്നും എഴുന്നേറ്റു. അപ്പോഴാണ് സ്റ്റാന്‍ലി വിളിച്ച കാര്യം ഓര്‍ത്തത്. തിരികെ വിളിച്ചപ്പോഴേക്കും മൊബൈല്‍ സ്വിച്ച് ഓഫാണെന്നു ഒരു പെണ്‍ശബ്ദം ഇംഗ്ലീഷിലും അറബിയിലും മൊഴിയുന്നു.

വീണ്ടും ജോലിയിലേക്കു തിരിയുന്നതിനിടെ ആയിരുന്നു സുഹൃത്തായ പപ്പന്റെ ഫോണ്‍: “എടാ..നമ്മുടെ സ്റ്റാന്‍ലി... സ്റ്റാന്‍ലി ഓടിച്ചു കൊണ്ടിരുന്ന വണ്ടി ഒരു ഡിവൈഡറിലിടിച്ചു. അവന്‍ ആശുപത്രിയിലാണ്.. വേഗം എത്തണം..”

ഓഫീസില്‍ നിന്നും വേഗം ഇറങ്ങി. നിമിഷങ്ങള്‍ക്കു യുഗങ്ങളുടെ ദൈര്‍ഘ്യം. കാലുകള്‍ തളരുന്നു. ആശുപത്രിയില്‍ എത്തും വരെ പപ്പന്‍ പൂരിപ്പിക്കാന്‍ വിട്ടുപോയ വാക്കുകള്‍ക്ക് മരണത്തോളം വിലയുണ്ടെന്നു ഞാനറിഞ്ഞില്ല. ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ തണുത്തു വിറച്ച സ്റ്റാന്‍ലി..!!

മനസിലൊരു വിങ്ങല്‍..‘തണുപ്പു വരുന്നതേയുള്ളു അതു നീ എങ്ങിനെ സഹിക്കും’ എന്നു ഞാന്‍ പറഞ്ഞ വാക്കുകള്‍ അറം പറ്റിയോ? ജനുവരിയുടെ കുളിരാണ് ഞാന്‍ ഉദ്ധേശിച്ചതെങ്കിലും... ഈ ഫ്രീസിങ്ങ് പോയിന്റില്‍..!!
‘അവസാനം എനിക്കു അവധി കിട്ടിയതു കണ്ടോടാ..അണ്‍ലിമിറ്റ് ലീവ്..ഹാ... ഇനിയിപ്പോ ലീവു കഴിയുമ്പോ ചങ്കു പറിച്ചെറിയും പോലെ എന്റെ അലീനമോളെ ഇട്ടിട്ട് എനിക്കു തിരികെ വിമാനം കയറണ്ടല്ലോ’ എന്ന് ആ മുഖം വിളിച്ചു പറയുന്നോ?

തോളില്‍ ഒരു കൈ പതിഞ്ഞപ്പോഴാണ് തിരിഞ്ഞു നോക്കിയത്. പപ്പനും മറ്റൊരു മദ്ധ്യവയസ്കനും. പപ്പന്‍ പറഞ്ഞു: “നജീം, ഇതു സ്റ്റാന്‍ലിയുടെ കമ്പനിയുടെ മനേജരാണ്. കഷണ്ടി കയറി തുടങ്ങിയ ആ മദ്ധ്യവയസ്കന്‍ സ്റ്റാന്‍ലിയുടെ കുടുംബത്തെ കുറിച്ചു ചോദിച്ചറിഞ്ഞു.

“എനിക്കു സ്റ്റാന്‍ലിയെ ഒരിക്കലും മറക്കാനാവില്ല നജീം. കഠിനാദ്ധ്വാനിയും വിശ്വസ്തനുമായിരുന്നു അയാള്‍.” എന്തോ ഒരു തരം കുറ്റബോധം അലട്ടും പോലെ അയാള്‍ വേഗം നടന്നകന്നു..

അല്ല..അല്ലെങ്കില്‍ തന്നെ, യഥാര്‍ഥത്തില്‍ ആരാണുത്തരവാദി? സ്റ്റാന്‍ലിക്ക് അവധി അനുവദിക്കാതിരുന്ന മാനേജരോ.. പിണങ്ങി മിണ്ടാതിരുന്ന അലീനയൊ... അവന്റെ അവസാന യാത്ര പറച്ചിലിനു അവസരം കൊടുക്കാതെ ഫോണ്‍ കട്ട് ചെയ്തു കളഞ്ഞ ഞാന്‍!! അവന് ഈ സുഹൃത്തിനോട് എന്തെങ്കിലും പറഞ്ഞേല്‍പ്പിക്കനുണ്ടായിരുന്നുവോ? മാപ്പ് സ്റ്റാന്‍ലീ ..മാപ്പ്..!!


സ്റ്റാന്‍ലിയുടെ മൃതദേഹത്തോടൊപ്പമയക്കാന്‍ അവന്റെ സാധനങ്ങള്‍ ഭദ്രമായി അടുക്കി കെട്ടുന്നതിനിടയില്‍ അവന്റെ കിടക്കയുടെ തലഭാഗത്തെ മേശമേല്‍ ഭംഗിയായി ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന അലീനയുടെ നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ചിത്രം കൈയിലെടുത്തപ്പോള്‍ ഒരു നിമിഷം മനസ്സു പറഞ്ഞു: "മോളെ..അവസാനം നീ തന്നെ ജയിച്ചു. മോളുടെ ആഗ്രഹം പോലെ കുറെ കളിപ്പാട്ടങ്ങളും ഒക്കെയായി നിന്റെ പപ്പ മോളുടെ അടുത്തേക്കു വരികയാണ്. ഇനിയും നീ പപ്പയോടു പിണങ്ങല്ലേ. അത് ആ പപ്പയ്ക്കു സഹിക്കില്ല. എപ്പോഴും ലീവ് കഴിഞ്ഞു തിരികെ യാത്രയാക്കുമ്പോലെ, മോളു പപ്പയെ യാത്രയാക്കണം കേട്ടോ.. കരയാതെ..”

ഫോട്ടോ പെട്ടിക്കുള്ളിലേക്കു തിരുകുന്നതിനിടയില്‍ ഒരു നിമിഷം... ഒരു തേങ്ങല്‍ ആ മുറിക്കുള്ളില്‍ വ്യക്തമായി കേട്ടുവോ!?
സ്റ്റാന്‍ലി പറയുന്നു: "എന്തു തണുപ്പാടാ...!"
ഡിസംബറിന്റെ കനത്ത തണുപ്പിലും ഒരു നിമിഷം ഞാന്‍ വിയര്‍ത്തൊലിച്ചു.

RELATED PAGE
» ഒരു ഉത്രാടരാത്രിയില്‍
» സജീ, എന്റെ കൂട്ടുകാരാ...
» ഷമീര്‍.. ആരുടെ ഇര?

9 Comments:

Blogger വയനാടന്‍ said...

Really A touching story,

10:25 PM  
Blogger വാല്‍മീകി said...

കരയിച്ചല്ലോ...

10:22 AM  
Blogger manzz said...

najeem.... that was like..... cant xpress what z going thru ma mind dear...

manzzz

6:56 PM  
Blogger manushyasnehi said...

കഥ വായിച്ചു. കഥയല്ല ,സംഭവം എന്നു കരുതാനാണെനിക്കിഷ്ടം. കാരണം എല്ലാ കഥകള്‍ഊം ലോകത്ത് ആരുടെയെങ്കിലുമൊക്കെ അനുഭവമാണ്.അല്പം സങ്കടപ്പെടുത്തുന്നല്ലോ..

1:10 AM  
Blogger മിലേഷ്.. said...

ഇക്കാ മണലാരണ്യത്തിലെ കൊടുംതണുപ്പ്..ഒരു സാങ്കല്‍പ്പിക കഥയോ അതോ അനുഭവ കഥയോ...എന്തായാലും ആ വരികളിലൂടെ കടന്നുപോയപ്പോള്‍ എന്റെ കൈത്തണ്ടയിലെ രോമങ്ങള്‍ ഉയര്‍ന്നെണീറ്റതും മനസ്സു വരിഞ്ഞുമുറുകിയതും ഒരു സത്യം മാത്രം..!!!

4:24 AM  
Blogger പ്രയാസി said...

നജീമിക്കാ..
നടന്ന സംഭവമാണോ!?

ഞാനിന്നലെ പറഞ്ഞു വായിക്കില്ലാന്നു..:(

എനിക്കു സഹിക്കാന്‍ കഴിയണില്ല.. ഞാനുമൊരു പ്രവാസിയല്ലെ ഇക്കാ..

വിധിയുടെ കരാള ഹസ്തങ്ങളില്‍ ഒരു ജീവന്‍ കൂടി..:(

പടച്ചവന്‍ കാത്തുരക്ഷിക്കട്ടെ..!

9:22 AM  
Anonymous ജി രമേഷ് കുമാര്‍, യു എ ഇ said...

SPiCE ഓര്‍മകള്‍ എഴുതാനുള്ള പേജാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. 'ഓര്‍മകളുടെ തിരനോട്ടം' എന്നൊരു വിശേഷണവും അതിനു കൊടുത്തിട്ടുണ്ടല്ലോ? ഓര്‍മയല്ലെങ്കില്‍ ഈ കുറിപ്പ് നീക്കം ചെയ്യണമെന്ന് എഡിറ്ററോട് അഭ്യര്‍ഥിക്കുന്നു.

9:10 PM  
Blogger ഏ.ആര്‍. നജീം said...

എന്റെ ഈ കുറിപ്പ് വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി. നമ്മുടെ മനസിലെവിടേയോ ഒളിഞ്ഞു കിടക്കുന്ന ആര്‍ദ്രത, കരുണ, സ്‌നേഹം അതാകാം എല്ലാവര്‍ക്കും ഒരു വിഷമം ഈ കുറിപ്പ് വായിച്ചപ്പോള്‍ തോന്നിയത്.

സ്റ്റാന്‍ലി ഇന്നും ഒരു നോവായ് എന്നില്‍ കുടികൊള്ളുന്നു. മനസില്‍ വ്യസന ഭാരം പേറി നടന്നപ്പോഴും എല്ലാവരെയും സ്‌നേഹിച്ചും കളിച്ചിരികളുമായി നടന്ന് പെട്ടെന്നില്ലാതായ ആ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മകള്‍ എന്റെ മനസില്‍ ഇന്നും അവശേഷിക്കുന്നത് കൊണ്ടാണ് നിങ്ങളുടെ മനസിലും സ്റ്റാന്‍ലി ഒരു ചെറുനൊമ്പരമായി തീരുന്ന വിധത്തിലെങ്കിലും എനിക്കെഴുതാനായത്. അത് കൊണ്ട് മാത്രമാണ് ഞാന്‍ സ്പൈസില്‍ ഉള്‍ക്കൊള്ളിച്ചതും.

ഇന്നും നാട്ടിലും പുറംനാടുകളിലും മനസില്‍ നെരിപ്പോടുമായ് ചിരിക്കാന്‍ ശ്രമിക്കുന്ന ഒരുപാട് സ്റ്റാന്‍ലിമാര്‍ നമ്മുക്ക് ചുറ്റും ഉണ്ടാകും. അവരെ സാമ്പത്തികാമായൊന്നും അല്ലെങ്കിലും ഒരു വാക്കു കൊണ്ട്, അവരുടെ പ്രശ്നത്തിന് ചെവികൊടുത്ത്, അവരുടെ ദുഖത്തിന് സമാധാനമുണ്ടാക്കാന്‍ ഇത് വായിക്കുന്നവരുടെ മനസില്‍ ഒരു തോന്നലുണ്ടാക്കാനായാല്‍ എന്റെ ഈ വരികള്‍ക്ക് ലക്ഷ്യമുണ്ടായി....

നന്ദിയോടെ..
നജീം

10:00 AM  
Blogger അലി said...

നജീംക്കാ..
സമാ‍നമായ ഒരുപാടനുഭവങ്ങള്‍..
കണ്ണു നിറഞ്ഞു.

10:22 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy