most viewed videos in indulekha
 

ഒരു ഉത്രാടരാത്രിയില്‍

- എ ആര്‍ നജീം

"ഉത്രാട രാത്രിയില്‍ ഉണ്ണാതുറങ്ങാതെ
ഉമ്മറപ്പടിയില്‍ ഞാന്‍ കാത്തിരുന്നു
എന്റെ ഉണ്ണീടച്ഛനെ കാത്തിരുന്നു..."

തരംഗിണിയുടെ ഒരു പഴയ ഓണപ്പാട്ടിലെ വരികള്‍. ഇന്നും ആ ഗാനം കേള്‍ക്കുമ്പോള്‍ മനസിനൊരു തേങ്ങല്‍, ഹൃദയത്തില്‍ ഒരു ചെറുനൊമ്പരംപോലെ. എന്റെ ആരുമല്ലെങ്കിലും വല്ലപ്പോഴും ഞാന്‍ അവരെ ഓര്‍ക്കാറുണ്ട്. വിഷ്‌ണുവും ശ്രീദേവിയും കുമാരേട്ടനും ഒക്കെ ഇപ്പോള്‍ എവിടെയാണോ ആവോ?

എന്റെ തൊട്ടയലത്തായിരുന്നു കുമാരേട്ടന്റെ വീട്. അമ്പതിനോടടുത്ത കൂലിപ്പണിക്കാരനായ കുമാരേട്ടന്റെ ഭാര്യസുന്ദരിയായ ശ്രീദേവി, മുപ്പത്തഞ്ചുകാരി. ഒരു ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു അവര്‍. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കുമാരേട്ടന്റെ മദ്യത്തിന്റെ അകമ്പടിയോടെയുള്ള മടങ്ങിവരവ് രാത്രി വളരെ വൈകിയാണ്. വന്നു കഴിഞ്ഞാല്‍ പിന്നെ ശ്രീദേവിയുടെ കണ്ണീര്‍ ആ കൂരയ്ക്കുള്ളില്‍ വീഴാന്‍ തുടങ്ങും. തളര്‍ന്ന് ഉറങ്ങും വരെ കുമാരേട്ടന്‍ ശ്രീദേവിയെ ഉപദ്രവിക്കും. അയല്‍ക്കാര്‍ക്കു ശല്യമാകുമെന്ന് ഭയന്നു ഒന്നുറക്കെ കരയുകപോലുമില്ലായിരുന്നു ആ പാവം !

അവരുടെ ഏകമകനാണ് വിഷ് ണു. എന്റെ മകന്‍ അശ്വിനോടൊപ്പം അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു അന്നു വിഷ്‌ണു. വിഷ്‌ണു ഉള്ളതുകൊണ്ട് താന്‍ ക്ലാസില്‍ സെക്കന്റ് ആണെന്ന് അശ്വിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊരിക്കലും ആ കുട്ടികളുടെ സൗഹൃദത്തിനു വിലങ്ങുതടിയായിട്ടില്ല എന്നും എനിക്കറിയാം.

ലീവു ഒത്തുവന്നതു കൊണ്ട് എന്റെ കഴിഞ്ഞ ഓണം നാട്ടില്‍ കുടുംബത്തോടൊപ്പമായിരുന്നു. ഉത്രാട ദിവസം ചില പഴയ സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം ഞങ്ങള്‍ ഒരു ബാറില്‍ ഒന്നിച്ചു കൂടി. എന്റെ വക ഒരു ഓണോഘോഷം. അതുകഴിഞ്ഞ് മോന്‍ ആവശ്യപ്പെട്ട കമ്പ്യൂട്ടര്‍ ഗെയിമിന്റെ പുതിയ ജോയ് സ്റ്റിക്കും കുറച്ചു നല്ല ഗെയിം സീഡികളും പിന്നെ ചില അത്യാവശ്യ വീട്ടുസാധനങ്ങളുമായി രാത്രി എട്ടുമണിയോടെ ബൈക്കില്‍ വീട്ടിലേക്കു വരികയായിരുന്നു.

തിരുവോണം അഘോഷിക്കാന്‍, മാവേലിയെ വരവേല്‍ക്കാന്‍, പുതിയ ഉടുപ്പുകളും വീട്ടുസാധനങ്ങളുമായി വീടണയാന്‍ ധൃതി കൂട്ടുന്നവരെ കൊണ്ടു ടൗണ്‍ നല്ല തിരക്കിലായിരുന്നു. വീട്ടിലേക്കുള്ള തിരക്കൊഴിഞ്ഞ റോഡിലൂടെ സാവധാനം വരുമ്പോള്‍ കുമാരേട്ടന്റെ വീട്ടിലെ മുനിഞ്ഞുകത്തുന്ന മണ്ണണ്ണവിളക്കിന്റെ വെളിച്ചത്തില്‍ തുറന്നിട്ട വാതില്‍പടിയില്‍ കാലുകള്‍ നീട്ടിവച്ച് വഴിയിലേക്ക് നോക്കിയിരിക്കുന്ന ശ്രീദേവിയെ കണ്ടു. മടിയില്‍ തലവച്ചുറങ്ങുന്ന വിഷ്‌ണുവിന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു കൊണ്ടിരിക്കുകയായിരുന്നു അവര്‍.

കുമാരേട്ടനെ കാത്തിരിക്കുകയാണവര്‍ എന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. ഈ രാത്രിയിലും അയാള്‍ എത്തിയില്ലേ ? ബൈക്ക് മുന്നോട്ടെടുക്കുമ്പോഴും എന്റെ മനസില്‍ എന്തോ ഒരു അസ്വസ്ഥത പോലെ. എല്ലാവരും ഓണസദ്യക്കു വട്ടം കൂട്ടുന്ന ഈ ഉത്രാടരാവില്‍ ഇവിടെ മകനു വാങ്ങിയ ജോയ് സ്റ്റിക്കിന്റെ വില, അല്ലെങ്കില്‍ ബാറില്‍ കൊടുത്ത ബില്ലിന്റെ പകുതി പോലും വേണ്ട ആ കുടുംബത്തിനു തിരുവോണം കേമമാക്കാന്‍ !

മകന്‍ പറയാറുണ്ട്, വിഷ്‌ണു കീറി പിഞ്ചിയ ഉടുപ്പും നിക്കറുമിട്ടാണ് ക്ലാസില്‍ വരുന്നതെന്നും, ചില വികൃതിപിള്ളേര്‍ ആ തുളയിലൂടെ വിരലിട്ട് തുള വലുതാക്കി അവനെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്നും. ഉച്ചയ്‌ക്കു സ്‌കൂളില്‍ കഞ്ഞി ഇല്ലാത്ത ദിവസങ്ങളില്‍ ടീച്ചര്‍ ആണ് അവനു ചോറു കൊണ്ടുവന്നു കൊടുക്കുന്നതെന്നും.

തിരുവോണത്തിനു രാവിലെ തന്നെ ടൗണില്‍ പോയി ആ കുട്ടിക്ക് മൂന്ന് ജോഡി വസ്ത്രങ്ങള്‍ വാങ്ങി. വരുന്ന വഴിതന്നെ കുമാരേട്ടന്റെ വീട്ടില്‍ കയറി. പുറത്തെങ്ങോ കളിച്ചു കൊണ്ടിരുന്ന വിഷ്‌ണു ഊര്‍ന്നുവീഴുന്ന ട്രൗസര്‍ ഒരു കൈകൊണ്ട് കയറ്റിപിടിച്ച്, ഒരു സൈക്കിള്‍ ടയറും ഒരുട്ടി വായ കൊണ്ട് ഗിയര്‍ മാറ്റിയും ഹോണടിച്ചും എന്റെ മുന്നില്‍ വന്നു നിന്നു. വീട്ടില്‍ ആരേയും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു:
"അമ്മയെവിടെ..?"
"അമ്മ ലാസറു ചേട്ടന്റെ വീട്ടില്‍ പണിക്കു പോയിരിക്കുകയാ.."
“അചഛനോ...?”
“അച്ഛന്‍ ഇന്നലെ വന്നില്ല.”
“മോന്‍ വല്ലതും കഴിച്ചുവോ...?”
"ഇല്ല, അമ്മ ലാസറുചേട്ടന്റെ വീട്ടീന്നു വരുമ്പോ കൊണ്ടുവരാന്നു പറഞ്ഞിട്ടുണ്ട്..."

കൈയിലിരുന്ന കവര്‍ കൊടുത്തിട്ടു ഞാന്‍ പറഞ്ഞു: "ഇന്നു തിരുവോണമല്ലേ.. മോന്‍ വേഗം കുളിച്ചിട്ട് ഈ പുതിയ ഉടുപ്പിട്ടോളൂ. ഇനി മുതല്‍ നല്ല ഉടുപ്പൊക്കെ ഇട്ടിട്ടു മോന്‍ സ്കൂളില്‍ പോയാല്‍ മതി കേട്ടോ."

സന്തോഷം കൊണ്ടു വിടര്‍ന്ന ആ കുഞ്ഞികണ്ണുകള്‍ പെട്ടെന്നു കൂമ്പി. തലതാഴ്ത്തി പക്വതയാര്‍ന്ന മുതിര്‍ന്ന ഒരു കുട്ടിയേപ്പോലെ അവന്‍ പറഞ്ഞു: "താങ്ക്യൂ അങ്കിള്‍, പക്ഷേ, ഞാന്‍ പഴയ ഉടുപ്പിട്ടോണ്ടു പോകുന്നതു കൊണ്ട് ടീച്ചര്‍ക്കെന്നോട് ഒരുപാട് ഇഷ്‌ടവും സ്‌നേഹവുമാണ്. പിന്നെ, ചായക്കടയിലെ ആ കബീറിക്കയും പഞ്ചായത്താപ്പീസിലെ സാറമ്മാരും സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന അച്ചായനുമൊക്കെ വല്ലപ്പോഴും ഒക്കെ വല്ലതും തരും. അതു കൊണ്ടുവന്നാ രാത്രി ഞാനും അമ്മയും ആഹാരം കഴിക്കുന്നേ. പുതിയ ഉടുപ്പൊക്കെ ഇട്ടു നടക്കുന്നതു കണ്ട് അവര്‍ ഒന്നും തരാതായാല്‍ പിന്നെ ഞാനും അമ്മയും പട്ടിണിയാകില്ലേ..?"

നിഷ്‌കളങ്കമായ ആ ചോദ്യം കേട്ടപ്പോള്‍ മനസിലേക്ക് ഒരു മുള്ളു കൊണ്ടതു പോലെ എനിക്കു തോന്നി. തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു:"മോന്‍ എപ്പോ വിശന്നാലും അശ്വിന്റെ അടുത്തു വന്ന് ആഹാരം കഴിക്കണം കേട്ടോ. അവന്‍ നിന്റെ കൂട്ടുകാരനല്ലേ.”
ആ മുഖത്തു സന്തോഷമോ നന്ദിയോ മിന്നി മറയുന്നതു ഞാന്‍ കണ്ടു.

ഒരു മാസത്തിനു ശേഷം ഞാന്‍ തിരികെ പോന്നു. പിന്നീടൊരിക്കല്‍ വീട്ടിലേക്കു ഫോണ്‍ ചെയ്യുന്നതിനിട ഭാര്യ പറഞ്ഞു, കുമാരേട്ടനും കുടുംബവും വീടും പറമ്പുമൊക്കെ വിറ്റ് എങ്ങോട്ടോ പോയെന്ന്. ഒപ്പം അശ്വിന്‍ പറഞ്ഞു അവനാണത്രേ ഇപ്പോള്‍ ക്ലാസ്സില്‍ ഫസ്റ്റ്. അടുത്ത നിമിഷം കൂട്ടുകാരനെ നഷ്‌ടപ്പെട്ട വിഷമവും അവന്റെ വാക്കുകളിലൂടെ ഞാനറിഞ്ഞു.

നമ്മുക്കിടയില്‍ ഇനിയും എത്രയോ വിഷ്‌ണുമാരും ശ്രീദേവിമാരും ജീവിക്കുന്നു! ഉത്രാടരാവില്‍ കുടിച്ചു ലക്കുകെട്ട് വഴിപോക്കരേയും വഴിവിളക്കിനേയും തെറി പറഞ്ഞു വരുന്ന കുമാരേട്ടനെ കാത്തിരിക്കുന്ന ശ്രീദേവിമാര്‍. വരില്ലെന്നറിഞ്ഞിട്ടും, "അച്ഛന്‍ എന്തായാലും എത്തും" എന്നു കളവു പറഞ്ഞു വിഷ്‌ണുവിനെ ഉറക്കുന്ന ശ്രീദേവിമാര്‍...

ഓണമുണ്ണാനായി വില്‍ക്കാന്‍ കാണം പോലുമില്ലാത്ത പാവങ്ങള്‍.

RELATED PAGES
» ഷമീര്‍ ....ആരുടെ ഇര?
» മണലാരണ്യത്തിലെ കൊടും‌തണുപ്പ്
» സജീ, എന്റെ കൂട്ടുകാരാ..
© 2008 indulekha media network | powered by blogger